ആനകളാൽ പൊറുതിമുട്ടി അതിരപ്പിള്ളിക്കാർ
ചാലക്കുടി: വേനൽ കടുത്തതോടെ ആനകളാൽ കനത്ത ഭീതിയിലായി അതിരപ്പിള്ളിയും പരിസര പ്രദേശങ്ങളും. പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന ആനകൾ നാട്ടുകാരുടെ കൃഷിയിടത്തിൽ കയറുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എണ്ണപ്പനത്തോട്ടങ്ങളിലും കാട്ടാനകൾ തമ്പടിക്കുന്നു. മലയോര നിവാസികളുടെ ജീവിതമാണ് ഇതുമൂലം താറുമാറാകുന്നത്. വർഷങ്ങളായി ഇവർ മനഃസമാധാനത്തോടെ വീട്ടിൽ അന്തിയുറങ്ങിയിട്ട്. പകലും സന്ധ്യനേരങ്ങളിലും എണ്ണപ്പന കുത്തിമറിച്ച് തിന്നുകയും രാത്രിയിൽ സമീപ പ്രദേശത്തെ വീട്ടുപറമ്പിലേക്ക് കയറുകയുമാണ്. കാടിറങ്ങുന്ന ആനക്കൂട്ടം കണ്ണിൽപ്പെടുന്ന കാർഷിക വിളകളെല്ലാം ചവിട്ടി നശിപ്പിക്കും. പടക്കം പൊട്ടിച്ചും ബഹളംവച്ചും തുരത്തിയാലും പിറ്റേ ദിവസം തൊട്ടടുത്ത വീട്ടുപറമ്പിൽ ഇവയെത്തും. പനംപട്ടകൾ തിന്നുന്നതിനൊപ്പം ആവശ്യത്തിന് കുടിക്കാൻ പുഴയിൽ നിന്നും വെള്ളം കിട്ടുന്നതും അനുകൂല ഘടകമാണ്. രാത്രിയിൽ മണിക്കൂറുകളോളം ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ് ഭൂരിഭാഗം വീട്ടുകാരും. എന്നിട്ടും ആനകളുടെ തേർവാഴ്ചയിൽ നിന്നും മോചനമില്ല. പത്ത് വർഷം മുമ്പ് വെട്ടിക്കുഴി കോട്ടാമലയിലെത്തിയ ഒരു കൂട്ടം ആനകൾ ഇതോടെ പിന്നീട് തിരിച്ചുപോയില്ല. പ്രദേശത്ത് ആനകൾ പെറ്റുപെരുകി. പക്ഷേ വനം വകുപ്പ് ഈ വാദം അംഗീകരിക്കുന്നില്ല. എന്തൊക്കെയായാലും മൂന്ന് പതിറ്റാണ്ടിനിടെ മേഖലയിലെ കാട്ടാനശല്യം കൂടിയതല്ലാതെ കുറവില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആനകളെ ആകർഷിച്ച് ഇടതുവലതു കരകൾ
ചാലക്കുടിപ്പുഴയുടെ വലതു കരയോരത്ത് തുമ്പൂർമുഴി മുതൽ കണ്ണൻകുഴി വരെ പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടമാണ്. ഇടതുകരയിൽ പതിനേഴാം ബ്ലോക്ക് മുതൽ അതിരപ്പിള്ളി വരെയും കാൽനൂറ്റാണ്ട് മുമ്പ് നട്ടുപിടിപ്പിച്ച എണ്ണപ്പനത്തോട്ടം പരന്നു കിടക്കുന്നു. ഇത് എറണാകുളം ജില്ലയിലാണ്. പുഴയുടെ മറുകരയിൽ ഇഞ്ചയ്ക്കക്കുണ്ട് മലയിൽ നിന്നുമാണ് ആദ്യകാലത്ത് ആനകളെത്തിയിരുന്നത്. പ്ലാന്റേഷൻ മേഖലയിൽ മാത്രമായിരുന്നു അന്ന് ആനകളുടെ വിളയാട്ടം. പുഴയിലെ വെള്ളം കുടിച്ച ശേഷം മറുകരയിലെത്തിയ ആനകളെ ആകർഷിച്ചതാകട്ടെ വിശാലമായ കാർഷിക വിളകളുടെ തോട്ടങ്ങളാണ്. ഇതോടെ വലതുകരയിലെ ജനവാസ മേഖലയും ഇവയുടെ പ്രധാന വിളയാട്ടമേഖലയായി. തുമ്പൂർമുഴി, ചിക്ലായി, വെറ്റിലപ്പാറ, വെട്ടിക്കുഴി എന്നിവിടങ്ങളിലാണ് കൂടുതൽ ആനശല്യം. പ്ലാന്റേഷൻ പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷിക്കും തേക്കിന്റെ റീ പ്ലാന്റേഷനുമായി ഫെൻസിംഗും കാവൽക്കാരും മറ്റുമായതോടെ ആനകളുടെ സൈ്വരവിഹാരത്തിന് വിഘാതം വന്നു.