പാടത്ത് മാലിന്യം തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

Tuesday 07 April 2026 12:00 AM IST

വാടാനപ്പള്ളി : നടുവിൽക്കരയിലെ പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി, തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ. സ്ഥലം ഉടമ അറിയാതെ രണ്ട് പെട്ടി ഓട്ടോകളിലായി എത്തിച്ച് പ്രദേശത്ത് നിക്ഷേപിച്ച മാലിന്യമാണ് തിരിച്ചെടുപ്പിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടവരിൽ നിന്നായി ആകെ 60,000 രൂപ പിഴയും ഈടാക്കി. ജൂബിലി റോഡിന് സമീപം പടിയത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള പാടത്താണ് തിങ്കളാഴ്ച രാവിലെ മാലിന്യം കൂട്ടിയിട്ട നിലയിൽ കണ്ടത്. രണ്ട് സ്ഥലങ്ങളിലായി മലപോലെയാണ് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിക്ഷേപിച്ചിരുന്നത്. ഇടശ്ശേരിയിലുണ്ടായിരുന്ന 'മധുരിമ' എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സ്ഥല ഉടമയും സ്ഥാപന ഉടമയും തമ്മിൽ തർക്കം ഉണ്ടായതോടെ സ്ഥാപനം മാറ്റിസ്ഥാപിച്ചെങ്കിലും മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു. പരാതിയെ തുടർന്ന് വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും വാർഡ് അംഗം എം. എസ് സുജിത്തും വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയോടെ കൊണ്ടുവന്നവരെ കൊണ്ടുതന്നെ മാലിന്യം എടുപ്പിച്ച് തിരികെ കൊണ്ടുപോയി.

ആശങ്ക ഒഴിഞ്ഞു

നേരിയ മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്തെ തോടിന് സമീപമാണ് മാലിന്യം തള്ളിയത്. തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ മാലിന്യം കുന്നുകൂടിയത് പ്രദേശവാസികൾക്ക് വലിയ ആരോഗ്യഭീഷണിയും ദുർഗന്ധവും ഉണ്ടാക്കിയിരുന്നു. മാലിന്യം കലർന്ന് ജലസ്രോതസ്സുകൾ മലിനമാകുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. പഞ്ചായത്തിന്റെ വേഗത്തിലുള്ള ഇടപെടലിലൂടെ മാലിന്യം നീക്കം ചെയ്തതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമായി.

മാലിന്യം തള്ളിയ സ്ഥല ഉടമയിൽ നിന്ന് 50000 രൂപയും സ്ഥാപന ഉടമയിൽ നിന്ന് 10000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. പീതാംബരൻ

പഞ്ചായത്ത് സെക്രട്ടറി