കൊവിഡ് കാലത്ത് പിതാവിനെയും മകനെയും അടിച്ചുകൊന്ന കേസ്, ജ്വലിച്ച് കോടതി; 9 പൊലീസുകാർക്ക് ഇരട്ട വധശിക്ഷ
ചെന്നൈ: കൊവിഡ്കാലത്ത് കൊടിയ മർദ്ദനത്തിന് ഇരയായി അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇരട്ട വധശിക്ഷ.
2020ൽ ലോക്ഡൗൺ ലംഘിച്ച് മൊബൈൽ ഫോൺ കട തുറന്നുവെന്ന് ആരോപിച്ചാണ് പൊലീസുകാർ ഈ കൊടിയ പാതകം ചെയ്തത്.
തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ എസ്. ശ്രീധർ അടക്കം 9 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ശിക്ഷ . കുടുംബത്തിന് നഷ്‌ടപരിഹാരമായി 1.40 കോടി രൂപ കുറ്റവാളികൾ നൽകണമെന്നും ഉത്തരവിട്ടു. ഇതിൽ 84 ലക്ഷം ഇൻസ്പെക്ടർ ശ്രീധർ നൽകണം.
സാത്തൻകുളം സ്വദേശികളായ പി. ജയരാജും മകൻ ജെ. ബെന്നിക്‌സുമാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷ മാറണമെന്ന് സെഷൻസ് കോടതി ജഡ്‌ജി ജി. മുത്തുകുമാരൻ പറഞ്ഞു. പത്തു പ്രതികളുണ്ടായിരുന്ന കേസിൽ സ്‌പെഷ്യൽ എസ്.ഐ പോൾ ദുരൈ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്.
എന്തുകൊണ്ട് ഇരട്ട
വധശിക്ഷ എല്ലാവർക്കും ?
1.മനുഷ്യാവകാശം നഗ്നമായി ലംഘിക്കപ്പെട്ടു.
2.നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ നിയമത്തിനെതിരായി പ്രവർത്തിച്ചു.
3.ഒരു ക്രിമിനൽ കേസ് പോലുമില്ലാത്ത പൗരന്മാരെയാണ് ഈ മട്ടിൽ കൈകാര്യം ചെയ്‌തത്. 4.പ്രതികളെല്ലാം തുല്യഉത്തരവാദികൾ.
പ്രതികൾ
1.ഇൻസ്‌പെക്‌ടർ എസ്. ശ്രീധർ
2.എസ്.ഐ പി. രഘു ഗണേഷ്
3.എസ്.ഐ കെ. ബാലകൃഷ്ണൻ
4.ഹെഡ് കോൺസ്റ്റബിൾ എസ്. മുരുകൻ
5.ഹെഡ് കോൺസ്റ്റബിൾ എ. സാമിദുരൈ
6.കോൺസ്റ്റബിൾ എം. മുത്തുരാജ്
7.കോൺസ്റ്റബിൾ എസ്. ചെല്ലദുരൈ
8.കോൺസ്റ്റബിൾ എക്‌സ്. തോമസ് ഫ്രാൻസിസ്
9.കോൺസ്റ്റബിൾ എസ്. വെയിലുമുത്തു
വിധി ആറ് വർഷമായപ്പോൾ
2020 ജൂൺ 19നാണ് രാജ്യത്തെ നടുക്കിയ സംഭവം. ലോക്ക്ഡൗൺ ലംഘിച്ച് മൊബൈൽ ഫോൺ കട തുറന്നുവെന്ന് ആരോപിച്ച് പി. ജയരാജിനെയും, മകൻ ജെ. ബെന്നിക്‌സിനെയും സാത്താൻകുളം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ മർദ്ദിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ ബെന്നിക്‌സ് ജൂൺ 22നും, ജയരാജ് ജൂൺ 23നും മരിച്ചു. വൻ ജനരോഷമാണ് ഉയർന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്വമേധയാ കേസെടുത്തു. തമിഴ്നാട് പൊലീസ് അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സി.ബി.ഐ ഏറ്റെടുത്തു. 2000 പേജുള്ള കുറ്രപത്രമാണ് സമർപ്പിച്ചത്. അഞ്ചുവർഷം നീണ്ട വിചാരണയിൽ നൂറിലേറെ സാക്ഷികളെ വിസ്‌തരിച്ചു.