'പാസ്‌പോർട്ട് വിവാദം പാക് സഹായത്തോടെ'; അസാം മുഖ്യമന്ത്രി

Tuesday 07 April 2026 1:01 AM IST

ന്യൂഡൽഹി: തന്റെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകളുണ്ടെന്നും വിദേശത്ത് സ്വത്തുക്കൾ ഉണ്ടെന്നുമുള്ള കോൺഗ്രസ് ആരോപണം പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭാര്യ റിനികി ശർമ്മ ഭൂയാനെക്കുറിച്ച് കോൺഗ്രസ് പുറത്തുവിട്ട വിവരങ്ങൾ 'അജ്മാനിലെ പാകിസ്ഥാനികൾ' എന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ നിന്നുള്ളതാണെന്ന് ഹിമന്ത പറഞ്ഞു. ഒരു പാകിസ്ഥാൻ പാസ്‌പോർട്ടിൽ തന്റെ ഭാര്യയുടെ ചിത്രം പതിച്ചാണ് അവർ ആരോപണമുന്നയിച്ചത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഘടകങ്ങൾ അസാം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന തന്റെ ആരോപണം ഇതോടെ ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്റെ കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് പാകിസ്ഥാൻ സഹായം തേടിയതിൽ ആശങ്കയുണ്ട്. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ തരംതാഴുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഇത് ലളിതമായ തട്ടിപ്പ് കേസല്ല, മറിച്ച് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്-ഹിമന്ത ചൂണ്ടിക്കാട്ടി.

ശർമ്മയുടെ ഭാര്യക്ക് യു.എ.ഇ, ഈജിപ്റ്റ്, ആന്റിഗ്വ-ബർബുഡ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും ദുബായിലും യുഎസ് ഷെൽ കമ്പനികളിലും ആസ്തികളുമുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ഗൗരവ് ഗൊഗോയിയും ആരോപിച്ചിരുന്നു. ഇതിനെതിരെ ഹിമന്ത ശർമ്മയുടെ ഭാര്യ റിനികി ഇന്നലെ ഗുവാഹത്തി പാൻബസാർ പൊലീസ് സ്റ്റേഷനിൽ ഖേര അടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു.