മക്കൻ ചെല്ലപ്പന്റെ മരണം : സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ
വൈക്കം : മക്കൻ ചെല്ലപ്പന്റെ മരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫും, ബി.ജെ.പിയും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സി.പി.ഐ. പച്ചക്കറി കർഷകനായ ചെല്ലപ്പന് സി.പി.ഐയുടെ സഹായത്താൽ ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ച തുകയാണ് ആദ്യസഹായം. അതിനുശേഷം കൃഷി വകുപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറ്റാരോ റെക്കാർഡ് ചെയ്ത് എഡിറ്റ് ചെയ്ത ചെല്ലപ്പന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അതിൽ സി.പി.ഐയ്ക്കും, ഇടതുപക്ഷജനാധിപത്യ മുന്നണിയ്ക്കും എതിരായ ചില പരാമർശങ്ങളോടൊപ്പം യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നും പറയുന്നുണ്ട്.
ഇതിൽ നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. മരണത്തെ സംബന്ധിച്ച് വിശദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. ഭിന്നശേഷിക്കാരനായ ചെല്ലപ്പന് പരസഹായം കൂടാതെ അത്രയും ഉയരത്തിൽ കയർ കെട്ടാനാകില്ല. ഓഫീസിന് മുന്നിലെ ലൈറ്റ് ഓഫ് ചെയ്യുന്നതിനായി കണക്ഷൻ വിച്ഛേദിക്കാനും കഴിയില്ല. സംഭവം നടക്കുന്നതിന് തലേദിവസം ചെല്ലപ്പൻ യു.ഡി.എഫിന്റെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നതായും പറയുന്നു. സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും, നിയോജകമണ്ഡലം സെക്രട്ടറിയുമായ ആർ. സുശീലൻ ആവശ്യപ്പെട്ടു.