വർക്കലയിൽ പ്രതീക്ഷയുടെ കൊട്ടിക്കലാശം
വർക്കല: മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയി, യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാർ, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.സ്മിത സുന്ദരേശൻ എന്നിവരുടെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം പൂർത്തിയാക്കി.
വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നെത്തിയ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ മൈതാനത്ത്സംഘടിച്ചു. റോഡുകൾ മുഴുവൻ പതാകകളും ബാനറുകളും കൊണ്ട് നിറഞ്ഞു. ഗതാഗത നിയന്ത്രണങ്ങളും പൊലീസ് സുരക്ഷയും ശക്തമാക്കി. നഗരമദ്ധ്യത്തിലേക്ക് പ്രകടനമായി എൽ.ഡി.എഫ് പ്രവർത്തകരാണ് ആദ്യമെത്തിയത്. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിന്റെ അകമ്പടിയോടെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയും താളച്ചുവടുകളുമായി മുനിസിപ്പൽ പാർക്കിന് മുന്നിൽ ശക്തിപ്രകടനം തുടങ്ങി. പിന്നാലെ യു.ഡി.എഫിന്റെ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും നഗരത്തിലെത്തി. ബി.ജെ.പി പ്രവർത്തകർ പ്രചാരണ വാഹനവുമായി ട്രാഫിക് ഐലന്റിന് മുനമ്പിലാണ് കേന്ദ്രീകരിച്ചത്. ഏറെ ആവേശത്തോടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി
സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച ടീഷർട്ടുകൾ മൂന്ന് മുന്നണി പ്രവർത്തകരിൽ ഏറെയും ധരിച്ചിരുന്നു. മൈതാനം ടൗണിന്റെ ഇരുവശത്തെയും നടപ്പാതകൾ നാട്ടുകാരും കൈയടക്കി. പ്രവർത്തകരുടെ ആവേശത്തിനിടയിൽ ക്രയിനുകളിൽ ആകാശത്തേയ്ക്ക് ഉയർന്ന വി.ജോയിയും സ്മിത സുന്ദരേശനും ജനങ്ങളെ അഭിവാദ്യം ചെയ്തു. ഈ തവണത്തെ കൊട്ടിക്കലാശത്തിൽ മൂന്ന് മുന്നണികളും തങ്ങളുടെ ശക്തി പരമാവധി പ്രകടിപ്പിക്കാൻ ശ്രമിച്ചു. ഔദ്യോഗിക പ്രചാരണം അവസാനിച്ചതോടെ ഇനി വോട്ടെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിലാണ്. വീടുതോറും വോട്ടർമാരെ ഉറപ്പാക്കാനുള്ള അവസാനശ്രമങ്ങൾ തുടരുകയാണ്.