അരുവിപ്പുറത്തെ തെക്കേ കെട്ടിടം നവീകരിക്കുന്നു
നെയ്യാറ്റിൻകര: അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരുന്ന തെക്കേ കെട്ടിടം നവീകരിക്കുന്നു.
ശിവക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ശേഷം ക്ഷേത്രത്തിനോട് ചേർന്ന് 1888-1890 കാലഘട്ടത്തിൽ ഗുരുദേവൻ നേരിട്ട് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.
ഓട് മേഞ്ഞിരുന്ന തടികൾ കാലപ്പഴക്കം കാരണം ദ്രവിച്ച് ഇളകി തുടങ്ങിയതോടെയാണ് നവീകരണം തുടങ്ങിയത്. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ജോലികൾ ആരംഭിച്ചു. മനോഹരമായ രീതിയിൽ കെട്ടിടം നിലനിറുത്താനാണ് മഠം അധികൃതരുടെ തീരുമാനം.
അരുവിപ്പുറം ശിവക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഇവിടെയാണ് മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യനായ സ്വാമി ഭൈരവൻ ശാന്തിയും വിശ്രമിച്ചിരുന്നത്. ഗുരുദേവൻ വിശ്രമിച്ചിരുന്ന മുറിയാണ് പൂജാമുറിയായി ഇപ്പോൾ ഉപയോഗിക്കുന്നത്. എസ്.എൻ.ഡി.പി യോഗം രൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരുദേവൻ ഡോ.പി.പല്പുവുമായി ചർച്ച നടത്തിയിരുന്നതും ഇവിടെ വച്ചായിരുന്നു. എല്ലാ ദിവസവും നിരവധി ഭക്തർ ഇവിടെ എത്തുന്നുണ്ട്.