സമാധാനം ഇപ്പോഴും സാദ്ധ്യം,​ അന്ത്യശാസനവും ഭീഷണിയുമൊന്നും വേണ്ട; ട്രംപിനെതിരെ റഷ്യ

Tuesday 07 April 2026 11:25 PM IST

മോസ്കോ: ഇറാനെ ഇന്ന് രാത്രി തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടെന്നും സമാധാനം ഇപ്പോഴും സാദ്ധ്യമാണെന്നും റഷ്യ വ്യക്തമാക്കി. ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യ ശാസനങ്ങൾക്കെതിരെയും യു.എൻ സുരക്ഷാ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലും സമാധാന കരാർ അംഗീകരിക്കുന്നതിലും തീരുമാനം അറിയിച്ചില്ലെങ്കിൽ ഇറാനെ പൂർണമായും ഇല്ലാതാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇതിനോടാണ് റഷ്യയുടെ പ്രതികരണം.

അതേസമയം ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. താനുൾപ്പെടെയുള്ള രാജ്യത്തെ 14 ദശലക്ഷം ഇറാനിയൻ പൗരൻമാരും രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ തയ്യാറാണെന്ന് പെസഷ്കിയാൻ അറിയിച്ചു.