ആവേശ പ്രകമ്പനം
നാളെ പോളിംഗ് ബൂത്തിലേക്ക്
തൃശൂർ: ആവേശം ആളിക്കത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ഇന്നലെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികൾ പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളോടെ നൃത്തച്ചുവടുമായി ആവശേത്തിൽ പങ്കുചേർന്നു. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശത്തിന് വൈകിട്ട് ആറോടെ തിരശീല വീണു. ഇന്നലെ രാവിലെ മുതൽ പ്രാദേശികതലങ്ങളിൽ റോഡ് ഷോ നടത്തി. ശേഷമാണ് വൈകിട്ട് പ്രധാന കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം നടത്തിയത്. കാവടി, ശിങ്കാരി മേളം, വീരനാട്യം, നാസിക് ഡോൾ ഉൾപ്പെടെ, നാടൻ കലാരൂപങ്ങളും കലാശക്കൊട്ടിന് കൊഴുപ്പേകി. പ്രമുഖ നേതാക്കളടക്കം സ്ഥാനാർത്ഥികൾക്കൊപ്പം അണിനിരന്നു. തുറന്ന വാഹനങ്ങളിലായിരുന്നു സ്ഥാനാർത്ഥികളെത്തിയത്.
എൽ.ഡി.എഫ്
തൃശൂർ നഗരത്തിൽ തെക്കേനട കേന്ദ്രീകരിച്ചായിരുന്നു മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട്. നടുവിലാൽ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് രാഗം തിയേറ്ററിന് സമീപം സബ് വേക്ക് അടുത്തായിരുന്നു എൽ.ഡി.എഫിന്റെ കൂട്ടപ്പൊരിച്ചിൽ. മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർക്കൊപ്പം കാവടി, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെയാണ് ആലങ്കോട് ലീലാകൃഷ്ണൻ തുറന്ന വാഹനത്തിലെത്തിയത്. ഒന്നര മണിക്കൂറിലേറെ നേരം തലപ്പാവണിഞ്ഞെത്തിയ സ്ഥാനാർത്ഥി പാട്ടുകൾക്കൊപ്പം പ്രവർത്തകരുമായി ആവേശം തീർത്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, അനൂപ് ഡേവിസ് കാട ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
യു.ഡി.എഫ്
സ്വരാജ് റൗണ്ടിൽ ജോസ് തിയേറ്ററിനടുത്തായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ കലാശക്കൊട്ട്. കാവടികളും സ്ഥാനാർത്ഥിയുടെ ടീഷർട്ടും പുലിവേഷങ്ങളുമായി ഡി.ജെക്കൊപ്പം നൃത്തച്ചുവടുമായാണെത്തിയത്. വാഹനത്തിന് മുകളിൽ കയറി നിന്ന് കൊടികൾ വീശിയും ആവേശം പകർന്നു. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, എം.പി.വിൻസന്റ്, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, കൗൺസിലർ ബൈജു വർഗീസ് തുടങ്ങിയവരും കലാശക്കൊട്ടിനെത്തി.
എൻ.ഡി.എ
എം.ഒ റോഡിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ കലാശക്കൊട്ട്. കാവടി, വീരനാട്യം, ശിങ്കാരി മേളം, നാസിക് ഡോൾ, ഡി.ജെ എന്നിവയോടെയെത്തിയ സ്ഥാനാർത്ഥി പാട്ടിന് ഒപ്പം നൃത്തച്ചുവട് വച്ചു. ഭർത്താവ് ഡോ.വേണുഗോപാൽ, മകൻ കരുൺ, മുൻ കേന്ദ്രമന്ത്രി ഭഗവത് കുബെ, മഹാരാഷ്ട്ര എം.എൽ.എ ശ്രീകാന്ത് ഭാരതി, എം.എസ്.സമ്പൂർണ, കെ.ആർ.ഹരി, രഘുനാഥ് സി.മേനോൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
ഒല്ലൂരിനെ ഇളക്കിമറിച്ച്
ഒല്ലൂർ: വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളുമായി ഒല്ലൂരിനെ ഇളക്കിമറിച്ച് ഒല്ലൂർ സെന്ററിൽ നടന്ന കൊട്ടിക്കലാശം ആവേശമായി. ഇടതു മുന്നണി സ്ഥാനാർത്ഥി കെ.രാജനും പ്രവർത്തകരും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ 4 ന് പൊലീസ് സ്റ്റേഷൻ റോഡിൽ കലാശക്കൊട്ടിനെത്തി. പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്ത് ഒല്ലൂർ സെന്ററിലും ബി.ജെ.പി സ്ഥാനാർത്ഥി ബിജോയ് തോമസ് ഒല്ലൂർ ക്ഷേത്രം വഴിയിലും കലാശക്കൊട്ടിനായി അണിനിരന്നു. എൽ.ഡി.എഫിനൊപ്പം നേതാക്കളായ വർഗ്ഗീസ് കണ്ടംകുളത്തി, ടി.പ്രദീപ് കുമാർ, എം.എസ്. പ്രദീപ് കുമാർ, പ്രസാദ് പറേരി, ഷിജു കീടായി, ജെറീഷ് പെരിഞ്ചേരി, കെ.വി.സജു, കൗൺസിലർമാരായ ഡോ. കീർത്തന കാർത്തികേയൻ, ലിം.ന മനോജ് എന്നിവർ പങ്കെടുത്തു. റിസൻ വർഗ്ഗീസ്, എം.വിജയ്കുമാർ, എം.യു.മുത്തു,കെ.സി.അഭിലാഷ്, കെ. പി.ചാക്കോച്ചൻ, ഡേവിസ് ചക്കാലക്കൽ എന്നിവർ യു.ഡി.എഫ് കലാശക്കൊട്ടിൽ പങ്കെടുത്തു. ബി.ജെ.പിക്കായി നേതാക്കളായ നടൻ ദേവൻ, അശ്വിൻ വാരിയർ, നിബിൻ ശ്രീനിവാസൻ, എൻ.റോഷൻ, എൻ.എച്ച്.പ്രശാന്ത് എന്നിവരും പങ്കെടുത്തു.