കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം
ന്യൂഡൽഹി: ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി. ഇറക്കുമതി ചെയ്യുന്ന യൂറേനിയത്തിനൊപ്പം ഇന്ത്യയിൽ ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇതിലൂടെ ഭാവിയിൽ ചെലവു കുറഞ്ഞ വൈദ്യുതി ഉറപ്പാക്കും. ലോകത്ത് റഷ്യയ്‌ക്ക് മാത്രമാണ് ഫാസ്‌റ്റ് ബ്രീഡിംഗ് റിയാക്‌ടറുകളുള്ളത്.
ഏപ്രിൽ ആറിന് രാത്രി 8.25 ഓടെ ആദ്യ ക്രിട്ടിക്കാലിറ്റി (നിയന്ത്രിത ഫിഷൻ ചെയിൻ റിയാക്‌ഷൻ) നടന്നതോടെ റിയാക്‌ടർ പ്രവർത്തന സജ്ജമായി. പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ. ആണവോർജ്ജ വകുപ്പിന് കീഴിലെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചും ഭാരതീയ നബിക്കിയ വിദ്യുത് നിഗമും വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് റിയാക്‌ടറിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ ആണവ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജമെന്ന ലക്ഷ്യം നേടാൻ ഇവ സഹായിക്കും.
കൂടുതൽ വൈദ്യുതി, മിശ്രിത ഇന്ധനം
താപ റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, യുറേനിയം - പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡ് ഇന്ധനം ഉപയോഗിക്കുന്നതിനാൽ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാം. റിയാക്‌ടറിലെ യുറേനിയം 238 മറ്റൊരു ഇന്ധനമായ പ്ളൂട്ടോണിയം 238 ആയി മാറുന്നതിനാലാണിത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇന്ധനമായി തോറിയം-232 ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപകല്പന. ട്രാൻസ്‌മ്യൂട്ടേഷൻ എന്ന ന്യൂക്ലിയർ പ്രക്രിയയിലൂടെ തോറിയം മികച്ച ന്യൂക്ലിയർ ഇന്ധനമായ യുറേനിയം-233 ആയി മാറും. അതിനാൽ കേരളത്തിൽ സമൃദ്ധമായ തോറിയം ഉപയോഗിക്കാം. നിലവിലുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെയും ഭാവിയിലെ തോറിയം അധിഷ്ഠിത റിയാക്ടറുകളുടെയും ഇടയിലുള്ള പാലമായി ഫാസ്റ്റ് ബ്രീഡർ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നു.
'കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിവുള്ള നൂതന റിയാക്ടർ, നമ്മുടെ ശാസ്ത്ര ശേഷിയുടെ ആഴത്തെയും എൻജിനീയറിംഗ് സംരംഭത്തിന്റെ ശക്തിയെയും പ്രതിഫലിപ്പിക്കുന്നു. മൂന്നാം ഘട്ടത്തിൽ നമ്മുടെ വിശാലമായ തോറിയം കരുതൽ ശേഖരം ഉപയോഗപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്.'
-പ്രധാനമന്ത്രി
നരേന്ദ്ര മോദി