അമ്പലപ്പുഴയിൽ ആവേശം വിതറി കൊട്ടിക്കലാശം

Wednesday 08 April 2026 12:26 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശം ആലപ്പുഴ നഗരത്തിലായിരുന്നു. യു.ഡി.എഫ്. പിന്തുണ നൽകുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ സക്കറിയാ ബസാറിന് സമീപത്തുള്ള വട്ടപ്പള്ളിയിലാണ് കലാശക്കൊട്ടിനെത്തിയത്. 5.40ഓടെ തുറന്ന ജീപ്പിലെത്തിയ ജി.സുധാകരനെ ആർപ്പുവിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെയെത്തിയ കെ.സി.വേണുഗോപാൽ എം.പി.യെ തോളിലേറ്റിയാണ് പ്രവർത്തകർ വേദിയിലേക്കെത്തിച്ചത്. നേതാക്കളെല്ലാം കൈഉയർത്തി ആവേശം നൽകിയാണ് കൊട്ടിക്കലാശം സമാപിച്ചത്. വൻ ജനപങ്കാളിത്തവുമുണ്ടായിരുന്നു.

എൽ.ഡി.എഫ്.സ്ഥാനാർത്ഥി എച്ച്.സലാമിന്റെ കലാശക്കൊട്ട് സക്കറിയാ ബസാറിലായിരുന്നു. കൊടികൾ വീശിയും ചെണ്ടമേളത്തിന് ചുവടുവെച്ചും ആഘോഷമാക്കിയാണ് പ്രവർത്തകർ ആലപ്പുഴ നഗരത്തിൽ ആവേശമുയർത്തിയത്. അഞ്ചേമുക്കാലോടെ എച്ച്.സലാം കടന്നെത്തിയതോടെ ആവേശത്തോടെ പ്രവർത്തകർ സ്വീകരിച്ചു. എൻ.ഡി.എ.സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ നഗരത്തിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ എ.വി.ജെ.ജംഗ്ഷനിലാണ് കൊട്ടിക്കലാശത്തിനെത്തിയത്. വാഹനത്തിന് മുകളിൽ കയറി കൊടിവീശി പ്രവർത്തകർക്ക് ആവേശം പകർന്നായിരുന്നു സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലുള്ള കലാശക്കൊട്ട്. വിവിധ രൂപങ്ങൾ അണിനിരന്നതും കൊട്ടിക്കലാശത്തിന് മിഴിവേകി.