ആർട്ടെമിസ് മടക്കയാത്ര തുടങ്ങി, ബഹിരാകാശത്ത് സഞ്ചരിച്ചത് 4.67ലക്ഷം കിലോമീറ്റർ
തിരുവനന്തപുരം: ബഹിരാകാശത്ത് 4.67ലക്ഷം കിലോമീറ്റർ ദൂരം താണ്ടി ആർട്ടെമിസ് സഞ്ചാരികൾ പുതുചരിത്രം കുറിച്ചു. വിസ്മയങ്ങൾക്ക് സാക്ഷിയായ സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. വെള്ളിയാഴ്ച രാത്രിയോടെ തിരിച്ചെത്തും.
ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 4.32 ഓടെയാണ് ആർട്ടെമിസ് പേടകം ഭൂമിയിൽ നിന്ന് 4,06,772 കിലോമീറ്റർ ദൂരെ എത്തിയത്. ചന്ദ്രനിലിറങ്ങിയ അപ്പോളോ യാത്രികരായിരുന്നു ഇതിനുമുമ്പ് ഏറ്റവും ദൂരം ബഹിരാകാശ യാത്ര നടത്തിയിരുന്നത്. 4,00,171 കിലോമീറ്റർ.
മനുഷ്യൻ ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രന്റെ മറുപകുതി ഭാഗത്ത് കൂടി ആർട്ടെമിസ് സംഘം സഞ്ചരിച്ചു. ഇത് ഭൂമിയുടെ സമീപ വശത്തിൽ നിന്ന് വളരെ വ്യത്യസ്തവും നിഗൂഢതകൾ നിറഞ്ഞതുമാണ്. ഭൂമി ചന്ദ്രനു പിന്നിൽ അസ്തമിക്കുന്ന നിമിഷത്തിനും 'എർത്ത്‌സെറ്റ്" വീണ്ടും പ്രത്യക്ഷപ്പെടുന്ന ഭൂമിയുടെ ഉദയത്തിനും അവർ സാക്ഷികളായി. ഓറിയോൺപേടകം ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിലെത്തിയതോടെ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന 'സൂര്യഗ്രഹണ'ത്തിലേക്ക് ആർട്ടെമിസ് കടന്നു. തിങ്കളാഴ്ച ആർട്ടെമിസ് പേടകം ചന്ദ്രോപരിതലത്തോട് 6,550 കിലോമീറ്റർ വരെ അടുത്തെത്തിയിരുന്നു.