മണിപ്പൂരിൽ റോക്കറ്റ് ആക്രമണം: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
വെടിവയ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു
അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുകയും സമാധാന ചർച്ചകൾ നടക്കുകയും ചെയ്തിട്ടും ശാന്തമാകാതെ മണിപ്പൂർ.
ഇന്നലെ പുലർച്ചെ 1.30 ഓടെ ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റംഗിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചവർക്കു നേരെ സേന നടത്തിയ വെടിവയ്‌പിൽ രണ്ടു പേരും മരിച്ചു.
ട്രോങ്‌ലോബി ഗ്രാമത്തിൽ അതിർത്തി സുരക്ഷാ സേനാംഗത്തിന്റെ വീട്ടിലാണ് റോക്കറ്റ് പതിച്ചത്. അദ്ദേഹത്തിന്റെ അഞ്ചുവയസുള്ള മകനും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തുടർന്ന് അക്രമാസക്തരായ നാട്ടുകാർ രണ്ട് ഓയിൽ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ സി.ആർ.പി.എഫ് നടത്തിയ വെടിവയ്പിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. പത്തോളം പേർക്ക് പരിക്കേറ്രു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി സുരക്ഷാസേന അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയായി ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിൽ താത്‌കാലികമായി ഇന്റർനെറ്റ് നിരോധിച്ചു. താഴ‌്‌വരയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചു. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
ക്രൂരമായ, മനുഷ്യത്വത്തിനെതിരായ ആക്രമണം. മനുഷ്യരാശിക്കെതിരായ ആക്രമണമാണിത്. കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം. ഉത്തരവാദികളെ കണ്ടെത്തി കർശനമായി നടപടിയെടുക്കും
-യുംനാം ഖേംചന്ദ്
മണിപ്പൂർ മുഖ്യമന്ത്രി
ശക്തമായ സുരക്ഷയുള്ള
സ്ഥലം
ചുരാചന്ദ്പൂരിലെ കുക്കി ആധിപത്യമുള്ള കുന്നിൻ പ്രദേശങ്ങളെയും താഴ്‌വരയിലെ മെയ്തി ഭൂരിപക്ഷ ജില്ലകളെയും വേർതിരിക്കുന്ന കനത്ത സുരക്ഷയുള്ള ബഫർ സോണിന് സമീപമാണ് ആക്രമണമുണ്ടായത്.
മൂന്ന് വർഷം മുമ്പ് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂരിലെ ക്വാക്ത, ഫൂഗക്ചൗ ഇഖായ്, ടോർബംഗ് എന്നിവയുൾപ്പെട്ട മേഖല സംഘർഷഭരിതമാണ്.
ഒന്നിലധികം ചെക്ക്‌പോസ്റ്റുകൾ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, നിയന്ത്രിത ജനവാസം തുടങ്ങി കർശന നിയന്ത്രണങ്ങളുണ്ട്. കാവലിന് 500ലധികം സുരക്ഷാ സേനാംഗങ്ങൾ.