പൊലീസ് സ്റ്റേഷനുകളിൽ സി.സി ടിവി: രണ്ടാഴ്ച കൂടി സമയം
കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സി.സി ടി.വി സ്ഥാപിക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. പോരായ്‌മകളും ഏകോപനക്കുറവും പരിഹരിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് അന്ത്യശാസനം നൽകി. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ കോടതി ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. വിഷയത്തിലെ കേന്ദ്രസമീപനത്തെ കോടതി വിമർശിച്ചു. സി.സി ടി.വി സ്ഥാപിക്കുന്നത് കാര്യക്ഷമമായി നടപ്പാക്കാൻ പ്രത്യേക സമിതി കോടതി രൂപീകരിച്ചിരുന്നു. അമിക്കസ് ക്യൂറിയെയും നിയോഗിച്ചു. എന്നിട്ടും സംസ്ഥാനങ്ങളോടക്കം കൃത്യമായി ആശയവിനിമയം നടത്താനോ നടപടിയെടുക്കാനോ കേന്ദ്രം തയ്യാറായില്ലെന്ന് കോടതി വിമശിച്ചു. രണ്ടാഴ്ചയ്‌ക്കകം പ്രശ്‌നങ്ങൾ പരിഹരിച്ച് സി.സി ടിവികൾ സ്ഥാപിക്കണമെന്നും കർശന നിർദ്ദേശം നൽകുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഏകോപനത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സമ്മതിച്ചു. അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ സിദ്ധാർത്ഥ് ദവെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരുമായി ചർച്ച നടത്താമെന്നും അറ്റോർണി ജനറൽ അറിയിച്ചു. കോടതി അനുവദിച്ച സമയക്രമം പാലിക്കുമെന്നും ഉറപ്പു നൽകി. കേസ് ഏപ്രിൽ 28ന് വീണ്ടും പരിഗണിക്കും.
കേരള മോഡലിന്
വീണ്ടും അഭിനന്ദനം
സി.സി ടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ മുഖേന തത്സമയം കാണാൻ കഴിയുന്ന തരത്തിലുള്ള കാര്യക്ഷമമായ സോഫ്റ്റ്‌വെയർ കേരളം വികസിപ്പിച്ചത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ സംവിധാനം ഏറെ കരുത്തുറ്റതാണ്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും പിന്തുടരാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് തിങ്കളാഴ്ചയും കോടതി പറഞ്ഞിരുന്നു.