പാര്‍ക്ക് ചെയ്ത ഓട്ടോ തിരികെയെടുക്കാനെത്തിയപ്പോള്‍ ഞെട്ടല്‍; ടയര്‍ സഹിതം അടിച്ച്‌കൊണ്ട് പോയി

Wednesday 08 April 2026 6:39 PM IST

തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ മോഷണം പോയി. തിരുവനന്തപുരം പട്ടം ശ്രീ ഉത്രാടം തിരുനാള്‍ (എസ്.യു.ടി) ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുടെ ബാറ്ററിയും ടയറും സഹിതമാണ് മോഷണം പോയത്. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.

പനയമുട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണ് കൃത്യം നടന്നത്. ബാറ്ററിയും അനുബന്ധ ഭാഗങ്ങളും ടയറും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പ്രതികള്‍ കൊണ്ടുപോയി. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശിയും ഷീല ഭവനില്‍ മഹേശ്വരന്‍ നായരുടെ മകനുമായ മധു (55), വട്ടിയൂര്‍ക്കാവ് നെട്ടയം കളത്തിങ്കര വീട്ടില്‍ ബാബുവിന്റെ മകന്‍ ഷിബം (40) എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രണ്ട് പ്രതികളേയും പൊലീസ് പിടികൂടിയത്. ഈ കേസിലെ പ്രതിയായ മധു മുന്‍പും മോഷണ കേസുകളിലെ പ്രതിയാണ്. മെഡിക്കല്‍ കൊളേജ് പൊലീസ് സ്റ്റേഷനില്‍ തന്നെ ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടത്തെ മോഷണ കേസില്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.