എല്ലാ വഴികളും ബൂത്തിലേക്ക്
കോട്ടയം : കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ ഇന്ന് വോട്ടർമാർ വിധിയെഴുതും. വോട്ടെടുപ്പിനായി ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും ഒരുങ്ങി. ഇന്ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറിന് വരിയിലുള്ളവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകും. പോളിംഗ് സാമഗ്രികളുമായി ഇന്നലെ ബൂത്തുകളിൽ എത്തിയ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.
ഇന്ന് വോട്ടിംഗിന് മുന്നോടിയായി രാവിലെ 5.30 ന് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത അന്തിമമായി സ്ഥിരീകരിക്കുന്നതിനുള്ള മോക് പോൾ നടത്തും. സ്ഥാനാർഥികളുടെ പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മോക് പോളിൽ നോട്ട ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 50 വോട്ടെങ്കിലും ചെയ്യും. മോക് പോളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ മായ്ക്കുകയും വിവിപാറ്റ് സ്ലിപ്പുകൾ നീക്കുകയും ചെയ്തശേഷം വോട്ടിംഗ് യന്ത്രം സീൽ ചെയ്യും. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി. വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.
പോളിംഗ് സാമഗ്രികൾ എത്തിച്ചു
പാലാ കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പള്ളി ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളിസെന്റ് ഡൊമിനിക്സ് കോളേജ്, അരുവിത്തുറ സെന്റ് ജോർജ് കോളജ് എന്നിവിടങ്ങളിൽ നടന്ന പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് വരണാധികാരികൾ നേതൃത്വം നൽകി.
പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം ഏർപ്പെടുത്തിയ വാഹനങ്ങളിൽ പൊലീസ് സംരക്ഷണത്തിലാണ് ബൂത്തുകളിൽ എത്തിച്ചത്.
മണ്ഡലം തിരിച്ച് വോട്ടർമാർ പാലാ : 1,75,747 കടുത്തുരുത്തി : 175466 വൈക്കം : 155557 ഏറ്റുമാനൂർ : 157788 കോട്ടയം : 148745 പുതുപ്പള്ളി: 169844 ചങ്ങനാശേരി : 161816 കാഞ്ഞിരപ്പള്ളി : 176900 പൂഞ്ഞാർ : 184122