ജനവിധി ഇന്ന്.. ചൂണ്ടുവിരൽ
കോട്ടയം : കൊടുമ്പിരിക്കൊണ്ട പ്രചാരണകാലം ബാക്കിവച്ച വലിയ ചോദ്യത്തിന് ജില്ല ഇന്ന് ഉത്തരമെഴുതും. മൂന്നു മുന്നണികളും പൊരുതിക്കളിച്ച ഗ്രൗണ്ടിൽ, ഇന്നലെവരെ ഗ്യാലറിയിലിരുന്ന സമ്മതിദായകരുടെ രാഷ്ട്രീയമനസ് വിജയകിരീടം സമ്മാനിക്കുന്നത് ആർക്കാകും? വോട്ടർമാരുടെ ചൂണ്ടുവിരലിലേക്ക് ഉത്കണ്ഠയോടെ മുന്നണികൾ മിഴിനട്ടിരിക്കുകയാണ്. തുടർഭരണമെന്ന് ഉറപ്പിച്ചിരുന്ന ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന് മീതെ പല മണ്ഡലങ്ങളിലെയും പോരാട്ടം ത്രികോണമത്സരത്തിന്റെ പിരിമുറുക്കത്തിലെത്തിയ കലാശക്കാഴ്ചയാണ് ഇത്തവണ കണ്ടത്. എൻ.ഡി.എയുടെ വോട്ട്‌വിഹിതം എത്രത്തോളം വർദ്ധിക്കുമെന്നത് പല മണ്ഡലങ്ങളിലും ഇടതു, വലത് മുന്നണികളുടെ തലവര നിശ്ചയിക്കും. സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ അനുകൂലമാകുമെന്ന് ഇടതു ക്യാമ്പ് കണക്കുകൂട്ടുമ്പോൾ, ശബരിമല സ്വർണക്കൊള്ളയും,ഭരണവിരുദ്ധവികാരവും, പ്രകടനപത്രികയിലൂടെ തങ്ങൾ മുന്നോട്ടുവച്ച വാഗ്ദാനങ്ങളും തുണയ്ക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും, വികസിത കേരളമെന്ന മുദ്രാവാക്യവുമായാണ് എൻ.ഡി.എയും കളം നിറഞ്ഞു.