വിഷുക്കണിയും വോട്ടും: എയർ ടിക്കറ്റ് നിരക്ക് വർദ്ധനവിൽ കുടുങ്ങി മറുനാടൻ മലയാളികൾ
തൃശൂർ: വിമാന ടിക്കറ്റിന് രണ്ട് മുതൽ മൂന്ന് വരെ ഇരട്ടി വില വർദ്ധിച്ചതോടെ ഒരാഴ്ച അവധിയെടുത്ത് നാട്ടിലെത്തി വോട്ടും ചെയ്ത് വിഷുക്കണിയും കണ്ടുമടങ്ങാമെന്ന മറുനാടൻ മലയാളിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇറാൻ - അമേരിക്ക സംഘർഷം മൂലം വിമാന ഇന്ധനമായ എ.ടി.എഫിന് വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണം.
രാജ്യത്തെ നഗരങ്ങളിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്‌കൂൾ അവധിക്കാലത്ത് കുടുംബസമേതം എത്തുന്ന പ്രവാസികളാണ് കുടുങ്ങിയത്. വിമാന ഇന്ധനത്തിന് ഒരു കിലോ ലിറ്ററിന് ഏകദേശം രണ്ട് ലക്ഷത്തോളം വില വർദ്ധിച്ചു. യുദ്ധമേഖലകളിലൂടെയോ സമീപത്ത് കൂടിയോ പറക്കുന്ന വിമാനങ്ങൾക്ക് ഇൻഷ്വറൻസ് കമ്പനികൾ 'വാർ റിസ്‌ക് പ്രീമിയം' എന്ന നിലയിൽ വൻതുകയും ഈടാക്കുന്നുണ്ട്. ഇതോടെ എയർടിക്കറ്റ് നിരക്ക് വർദ്ധിച്ചത് മൂന്നിരട്ടിയോളമാണ്. ഗൾഫിലെ പല വിമാനത്താവളങ്ങളും സുരക്ഷാ കാരണങ്ങളാൽ ഭാഗികമായി അടച്ചിടുകയോ സർവീസുകൾ കുറയ്ക്കുകയോ ചെയ്തു. ഇതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചെങ്കിലും സർവീസ് കുറവായതിനാൽ വൻനിരക്കാണ് ഈടാക്കുന്നത്.
ബഡ്ജറ്റിനും അപ്പുറം
നാലംഗ കുടുംബത്തിന് രാജ്യത്തെ നഗരങ്ങളിൽ നിന്നും നാട്ടിലെത്താൻ മുൻപ് 25,000 രൂപയോളം വരുമായിരുന്നു. ഇതാണ് ഒറ്റയടിക്ക് അരലക്ഷമായി ഉയർന്നത്. ട്രെയിൻ യാത്രയ്ക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ ചെറിയ അവധിക്ക് വരുന്നവർക്ക് അനുയോജ്യമല്ല. ഇതിനിടെ ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ല. രാജ്യത്തിന് പുറത്ത് നിന്നാണെങ്കിൽ നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ 50,000 രൂപ ചെലവായിരുന്നിടത്ത് ഇന്ന് ഒന്നര ലക്ഷമെങ്കിലും വേണം. ചെന്നൈയിലേക്കും മുംബയിലേക്കുമുള്ള എയർ ടിക്കറ്റ് നിരക്ക് ഉയർന്നത് മിതമാണെങ്കിലും ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് ഇരട്ടിയോളം കൂടി. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് മൂന്നിരട്ടിയോളം വർദ്ധിച്ചു.
ടിക്കറ്റ് നിരക്ക് താരതമ്യം
(കൊച്ചിയിൽ നിന്ന്) രൂപയിൽ
റൂട്ട് സാധാരണ നിരക്ക്...............................വർദ്ധിച്ച നിരക്ക്
ചെന്നൈ.................3000 - 4000............................................5700 - 6,500
മുംബയ്....................4000- 5000 6500 - 8,500
ഡൽഹി...................6000 - 8000 9500 - 22,000
കൊൽക്കത്ത 7000 - 9000.........................................13,500 - 18,000
ഒമാൻ 12,000 - 16,000 31,000 - 45,000.