നവജാത ശിശുവിന്റെ കൊലപാതകം: മാതാവ് ഷംന അറസ്റ്റിൽ

Thursday 09 April 2026 2:06 AM IST

വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിള പുത്തൻവീട്ടിൽ അൽത്താഫ് ഷാന്റെ ഭാര്യ ഷംനയെയാണ് (21) ആര്യങ്കോട് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഗർഭിണിയാണെന്ന വിവരം ഭർത്താവിനെയും ബന്ധുക്കളെയും യുവതി അറിയിച്ചിരുന്നില്ല. ഇവർക്ക് രണ്ടുവയസുള്ള ഒരു കുട്ടി കൂടിയുണ്ട്. രണ്ടാമത് ഒരുകുട്ടിയെക്കൂടി നോക്കാൻ കഴിയില്ലെന്നും ഇതുകാരണമാണ് കൊലപ്പെടുത്തിയതെന്നും ഷംന മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. അമിത രക്തസ്രാവത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെയാണ് ആര്യങ്കോട് സി.ഐ കെ.പി.വിനോദ്,എസ്.ഐമാരായ അഭിഷേക്,വിശാഖ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

അൽത്താഫ് പുറത്തുപോയ സമയത്ത് വീട്ടിൽ പ്രസവിച്ച ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ചും കഴുത്തിൽ ബ്ലേഡ്‌കൊണ്ട് മുറിവുണ്ടാക്കിയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കട്ടിലിനടിയിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞുവയ്‌ക്കുകയും ചെയ്തു. ഭർത്താവ് തിരിച്ചത്തിയപ്പോൾ മുറിയിൽ രക്തംവാർന്ന നിലയിൽ ഷംനയെ കണ്ടെത്തി. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റിയ ശേഷം ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഷംനയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.