അസാമിലും പുതുച്ചേരിയിലും പോളിംഗ് പുരോഗമിക്കുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 17 ശതമാനം പോളിംഗ്

Thursday 09 April 2026 9:56 AM IST

ന്യൂഡൽഹി: കേരളത്തിന് പുറമെ അസാമിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ് രണ്ടിടത്തും പോളിംഗ് ആരംഭിച്ചത്. അസാമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.25 കോടി സ്‌ത്രീകൾ ഉൾപ്പെടെ ഏകദേശം 2.5 കോടി വോട്ടർമാരാണ് ഇവിടെയുള്ളത്. സംസ്ഥാനത്തൊട്ടാകെ 31,490 പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് നടക്കുന്നു. പുതുച്ചേരിയിൽ 30 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അസാമിൽ 17.87 ശതമാനം പോളിംഗും പുതുച്ചേരിയിൽ 17.41 ശതമാനം പോളിംഗുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.

722 സ്ഥാനാർത്ഥികളാണ് അസാമിൽ ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടാണ് മത്സരരംഗത്തുള്ളത്. 2016ലെ പരാജയത്തിനുശേഷം ഭരണം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ്, എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മ‌ൽ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.

പുതുച്ചേരിയിൽ മുഖ്യമന്ത്രി എം രംഗസ്വാമിയുട‌െ നേതൃത്വത്തിലുള്ള എഐഎൻആർസി - ബിജെപി സഖ്യവും കോൺഗ്രസ് - ഡിഎംകെ സഖ്യവും തമ്മിലാണ് പോരാട്ടം. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും നിർണായക ശക്തിയായി മത്സരരംഗത്തുണ്ട്.