കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം പ്രഖ്യാപിച്ച് സർക്കാർ; 2012ന് ശേഷം ജനിച്ചവർക്ക് നിയന്ത്രണങ്ങൾ

Thursday 09 April 2026 11:25 AM IST

ഏതൻസ്: 15 വയസിന് താഴെയുള്ളവർക്ക് സോഷ്യൽമീഡിയ നിരോധിച്ച് ഗ്രീസ് സർക്കാർ. കിരിയാക്കോസ് മിറ്റ്സോട്ടാക്കിസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഇത്തരത്തിൽ തീരുമാനിച്ചത്. അടുത്തവർഷം ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കുട്ടികളിൽ വ‌ർദ്ധിച്ചുവരുന്ന മാനസിക സമ്മർദം, ഉറക്കക്കുറവ്, സോഷ്യൽമീഡിയ അഡിക്ഷൻ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.

'ഈ നടപടി പ്രയാസകരമാണെങ്കിലും അനിവാര്യമാണ്. സാങ്കേതികവിദ്യയിൽ നിന്ന് കുട്ടികളെ അകറ്റുകയല്ല ഞങ്ങളുടെ ലക്ഷ്യം. അറിവിനും ക്രിയാത്മകതയ്‌ക്കും പ്രചോദനാമാണെങ്കിലും കുട്ടികൾ ഏറെസമയം സ്‌ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് മാനസികസംഘർഷം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു'- യുവാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ടിക്‌ടോക് വീഡിയോയിൽ പ്രധാനമന്ത്രി പറഞ്ഞു.

300 അംഗങ്ങളുള്ള പാർലമെന്റ് ഈ നിയമം പാസാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാൽ യൂറോപ്പിൽ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കും ഗ്രീസ്. കഴിഞ്ഞ വർഷം സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുകയും മാതാപിതാക്കൾക്കായി നിയന്ത്രണസംവിധാനങ്ങൾ അവതരിപ്പിക്കുകയും ചെയ്‌‌തിരുന്നു. സൈബർ ബുള്ളിയിംഗ്, സോഷ്യൽമീഡിയ ആപ്പുകളോടുള്ള അഡിക്ഷൻ തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ പരാതികളാണ് നടപടിക്ക് പിന്നിൽ. ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ ഈ തീരുമാനത്തിന് വലിയ ജനപിന്തുണയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതിനുമുൻപ് ഫ്രാൻസും സമാനമായ നിയമനടപടികൾ ആരംഭിച്ചിരുന്നു. ആസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ളവരുടെ 4.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തതും ശ്രദ്ധേയമാണ്. സ്‌പെയിൻ, മലേഷ്യ, ഡെന്മാർക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും സമാനനിയമങ്ങൾ പരിഗണനയിലാണ്. യൂറോപ്യൻ യൂണിയൻ തലത്തിൽ ഏകീകൃതമായ പ്രായപരിശോധനാസംവിധാനം 2027ഓടെ നടപ്പാക്കണമെന്ന് ഗ്രീസ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ നിയമം നടപ്പിലായാൽ 2012ന് ശേഷം ജനിച്ച കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടും.