ബഹിരാകാശത്തെ അത്ഭുത യാത്ര,​ മനുഷ്യന്റെ അടുത്ത ചാന്ദ്രയാത്ര ഇനി സുരക്ഷിതം

Thursday 09 April 2026 3:22 PM IST

ന്യൂയോർക്ക്: ചരിത്രം കുറിച്ചുകൊണ്ടായിരുന്നു ചന്ദ്രന്റെ ആകർഷണ വലയത്തിനുള്ളിൽ ഒറിയോൺ പേടകമായ 'ആർട്ടെമിസ് 2' പ്രവേശിച്ചത്. ഈ ദൗത്യത്തിലൂടെ ഭാവിയിൽ എങ്ങനെയെല്ലാം മനുഷ്യന്റെ ചന്ദ്രയാത്ര നിർണായകമാകുമെന്നാണ് ലോകം ഉറ്റു‌നോക്കുന്നത്. ചന്ദ്രനിൽ ഇറങ്ങാൻ രൂപകൽപ്പന ചെയ്തതല്ല ആർട്ടെമിസ് 2 ദൗത്യം. മറിച്ച് ചന്ദ്രനെ ചുറ്റിവരുന്ന 'ക്രൂഡ് ലൂണാർ ഫ്‌ളൈബൈ' ദൗത്യമാണിത്. എങ്കിലും മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ലോകം സാക്ഷ്യം വഹിച്ചത്.

ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ആർട്ടെമിസ് 2 ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി നിരവധി നാഴികക്കല്ലുകൾ ഇതിനോടകം പിന്നിട്ട് കഴിഞ്ഞു. ക്രിസ്റ്റീന,​ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യ സംഘത്തിലുള്ളവ‌ർ. ഏപ്രിൽ ആറിനായിരുന്നു പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6,545 കിലോമീറ്റർ മുകളിലൂടെ പറന്നത്. സിസ്റ്റം വാലിഡേഷനായി ഓറിയോൺ പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റം, ആശയവിനിമയ സംവിധാനങ്ങൾ, മാനുവൽ പൈലറ്റിംഗ് എന്നിവ ദൗത്യത്തിൽ വിജയകരമായി പരീക്ഷിച്ചു.

ഭൂമിയിൽ നിന്ന് 406,771 കിലോമീറ്റർ അകലേക്ക് സഞ്ചരിച്ചായിരുന്നു മുൻപ് അപ്പോളോ 13ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. എന്നാൽ ആ ദൂരപരിധിക്കും അപ്പുറം മനഷ്യൻ ഇന്നുവരെ കാണാത്ത ചന്ദ്രന്റെ മറുപുറം ചുറ്റിയായിരുന്നു ആർട്ടിമെസ്2ന്റെ യാത്ര. ബഹിരാകാശത്ത് മനുഷ്യൻ ഏറ്റവും കൂടുതൽ സഞ്ചരിച്ച ദൂരമായി നിലവിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

10 ദിവസത്തെ പരീക്ഷണപറക്കലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആർട്ടെമിസ് നാലിന്റെ ദൗത്യത്തിന് സഹായകമാകുന്നത്. 2028-ൽ ലക്ഷ്യമിട്ടിരിക്കുന്ന ആർട്ടെമിസ് നാലാണ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന പരമ്പരയിലെ ആദ്യ ദൗത്യം.

അടുത്തത് എന്ത്? 'ആർട്ടെമിസ് 3' ആണ് അടുത്ത ഘട്ടം. 2027-ൽ നടപ്പിലാക്കുന്ന ദൗത്യത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വച്ച് ഓറിയോൺ കാപ്സ്യൂളും ലൂണാർ ലാൻഡറുകളും തമ്മിലുള്ള ഡോക്കിംഗ് പ്രക്രിയകളായിരിക്കും ഇതിലൂടെ പരീക്ഷിക്കുക.

എന്തുകൊണ്ട് ആർട്ടെമിസ് 2 നിർണായകമാകുന്നു

മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുൻപ്, ആഴക്കടലിലെ പരീക്ഷണങ്ങൾ പോലെ തന്നെ ബഹിരാകാശത്തുള്ള വെല്ലുവിളികൾ എന്തൊക്കെയാണെന്നും അവ നേരിടാൻ നമ്മുടെ സജ്ജീകരണങ്ങൾ പ്രാപ്തമാണോ എന്ന് ഉറപ്പുവരുത്തുകയുമാണ് ആർട്ടെമിസ് 2 ചെയ്തത്.

ജീവൻരക്ഷാ സംവിധാനങ്ങളുടെ പരീക്ഷണം മുൻപ് നടന്ന ആർട്ടെമിസ് 1 ദൗത്യത്തിൽ മനുഷ്യർ ഉണ്ടായിരുന്നില്ല. എന്നാൽ ആർട്ടെമിസ് രണ്ടായ ഓറിയോൺ പേടകത്തിനുള്ളിൽ മനുഷ്യർക്ക് ആവശ്യമായ വായു, ജലം, താപനില എന്നിവ കൃത്യമായി നിലനിർത്താൻ കഴിയുമെന്ന് ഉറപ്പാക്കിയിരുന്നു.

മാനുവൽ പൈലറ്റിംഗ് ഭാവിയിൽ ചാന്ദ്ര സ്റ്റേഷനുകളുമായോ ലാൻഡറുകളുമായോ പേടകം ബന്ധിപ്പിക്കേണ്ടിവരുമ്പോൾ ആവശ്യമായ 'പ്രോക്സിമിറ്റി ഓപ്പറേഷൻസ്' ക്രൂ ദൗത്യത്തിൽ പരീക്ഷിച്ചു. റോക്കറ്റിന്റെ വിട്ടുപോയ ഭാഗത്തെ ലക്ഷ്യമാക്കി നടത്തിയ പരിശീലനം ഭാവി ദൗത്യങ്ങളിൽ നിർണായകമാണ്.

റേഡിയേഷൻ പഠനങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന് പുറത്തുള്ള അതിശക്തമായ റേഡിയേഷൻ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ദൗത്യത്തിലൂടെ നൽകുന്നു. ഗുരുത്വാകർഷണം കുറഞ്ഞ സ്ഥലത്ത് ഉപയോഗിക്കേണ്ട വ്യായാമ ഉപകരണങ്ങളും മെഡിക്കൽ കിറ്റുകളും പരീക്ഷിച്ചു.

ലേസർ കമ്മ്യൂണിക്കേഷൻ

ആദ്യമായി ഒരു ക്രൂഡ് മിഷനിൽ ഒപ്റ്റിക്കൽ (ലേസർ) കമ്മ്യൂണിക്കേഷൻ സിസ്റ്റം പരീക്ഷിച്ചു. റേഡിയോ തരംഗങ്ങളേക്കാൾ കൂടുതൽ വേഗത്തിൽ ഡാറ്റയും ഹൈഡെഫനിഷൻ വീഡിയോകളും ഭൂമിയിലേക്ക് അയക്കാൻ ഇതിലൂടെ സഹായിക്കും.

ലാൻഡിംഗ് സൈറ്റുകളുടെ നിരീക്ഷണം ചന്ദ്രന്റെ മറുപുറം നേരിട്ട് നിരീക്ഷിച്ച യാത്രികർ, ഭാവിയിൽ ചന്ദ്രനിൽ ലാൻഡിംഗ് നടത്താനുള്ള അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ ഭൗമശാസ്ത്രജ്ഞരെ സഹായിച്ചു.

ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, ഭാവിയിൽ ഇനി അവിടെ ഇറങ്ങാൻ പോകുന്നവർ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പാക്കുന്ന 'സേഫ്റ്റി ചെക്ക്' ആണ് ഇപ്പോൾ നടന്നിരിക്കുന്ന ദൗത്യത്തിന്റെ ലക്ഷ്യം. ഇതിലെ പരീക്ഷണങ്ങൾ ഓരോന്നായി വിജയിച്ചതിനാലാണ് അടുത്ത ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ ശാസ്ത്രഞ്ജർക്ക് കടക്കാൻ സാധിക്കുന്നതും.