പശ്ചിമേഷ്യൻ സംഘർഷത്തിൽ നേട്ടമുണ്ടാക്കിയത് ഇവർ,​ ഏപ്രിലിൽ മാത്രം ലഭിച്ചത് 900 കോടി ഡോളർ

Thursday 09 April 2026 7:36 PM IST

മോസ്കോ : ഏകദേശം ഒരു മാസത്തിനപ്പുറം നീണ്ടു നിന്ന പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണ വില ഉയർന്നതിൽ നേട്ടമുണ്ടാക്കിയത് റഷ്യയെന്ന് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണ വരുമാനം 9 ബില്യൺ ഡോളർ ( ഏകദേശം 900 കോടി ഡോളർ)​ ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് 4.9 ബില്യൺ ഡോളറായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് കാരണം റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിച്ചിരുന്നു,​ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെടുമോ എന്ന ആശങ്കയിൽ ലോകമെമ്പാടും എണ്ണ വില ഉയർന്നിരുന്നു ഇതോടെ റഷ്യൻ എണ്ണയ്ക്ക് ആവശ്യക്കാരുള്ള ചൈന,​ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്കാണ് റഷ്യ ഇപ്പോൾ എണ്ണ വിൽക്കുന്നത്. നേരത്തെ വില കുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യക്കടക്കം എണ്ണ വിൽക്കുന്നത്. വെടിനിറുത്തലിനെ തുടർന്ന് ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെങ്കിലും ലെബനൻ ആക്രമണം സംബന്ധിച്ച തർക്കം കാരണം മേഖലയിൽ ഇപ്പോഴും അസ്ഥിരത തുടരുകയാണ്. വെടിനിറുത്തൽ കാലാവധി കഴി‌ഞ്ഞും സംഘർഷം തുടർന്നാൽ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ