ഗ്രാമീണ മേഖലയിൽ പാചകവാതകക്ഷാമം രൂക്ഷം
കുന്നത്തുകാൽ: ഗ്രാമീണ മേഖലയിൽ പാചകവാതക ക്ഷാമം രൂക്ഷം.കരിഞ്ചന്തയിൽ സുലഭമെന്നും ഇരട്ടിയിലധികം കൊള്ളവിലയ്ക്ക് ഗ്യാസ് എടുത്താലും പിടിച്ചുനിൽക്കാനാകുന്നില്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്. ഗാർഹിക സിലിണ്ടർ ഒന്ന് ലഭിച്ചാൽ അടുത്ത ബുക്കിംഗിനായി 27ദിവസം കാത്തിരിക്കണം. ബുക്കിംഗ് കഴിഞ്ഞാലും വിതരണം നടക്കുന്നത് ഇരുപതുദിവസങ്ങൾക്ക് ശേഷമാണ്. ഒരു സിലിണ്ടർ ഗ്യാസ് ലഭിക്കാൻ ഒരു വീട്ടുടമ 47ദിവസം കാത്തിരിക്കണം.
ഗാർഹിക ഉപഭോക്താക്കൾക്ക് 970രൂപയ്ക്ക് ലഭിക്കുന്ന ഗ്യാസ് 2000രൂപ നിരക്കിലും 1700രൂപ വിലയുള്ള കൊമേർഷ്യൽ ഗ്യാസ് സിലിണ്ടർ ഒന്നിന് 3800- 4000 രൂപ വരെ വിലയ്ക്കും കരിഞ്ചന്തയിൽ സുലഭമാണ്.
പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളിലും മാനദണ്ഡങ്ങളില്ലാതെ സുലഭമായി ലഭിച്ചിരുന്ന 5കിലോ സിലിണ്ടറും കിട്ടാക്കനിയായി. ഇത്തരം ഗ്യാസ് ബൾക്കായെടുത്ത് 17കിലോയുടെ കൊമേർഷ്യൽ കുറ്റിയിൽ നിറച്ചും കരിഞ്ചന്തയിലെത്തിക്കുന്ന മാഫിയാസംഘങ്ങളുണ്ടെന്നും ആരോപണമുണ്ട്.
കൊമേർഷ്യൽ ഗ്യാസിന്റെ നിബന്ധനകൾ
പെർമിറ്റ് നിലവിലുള്ളവർക്ക് നിയമാനുസൃതമായി 20ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം ഓർഫനേജുകൾ,ആശുപത്രികൾ,അങ്കണവാടികൾ എന്നിവയ്ക്ക് ഇളവുണ്ട്
പെർമിറ്റുള്ളവർ ബുക്ക് ചെയ്ത് 10ദിവസം കാത്തിരിക്കണം
ക്രമക്കേട് കണ്ടെത്തി ഏപ്രിൽ 4ന് മാത്രം വ്യാപാര സ്ഥാപങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി 14.40ലക്ഷം എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തെന്ന് എച്ച്.പി.സി.എൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 53വിതരണക്കാർക്കെതിരെ നടപടിയെടുക്കുകയും 20ഏജൻസികളുടെ വിതരണാവകാശം സസ്‌പെൻഡ് ചെയ്തതായും എച്ച്.പി.സി.എൽ പറയുന്നു. അനധികൃതമായി വിതരണത്തിനെത്തിച്ച 3163സിലിണ്ടറുകൾ കണ്ടുകെട്ടിയിട്ടുണ്ട്. അംഗീകൃത വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ടോൾഫ്രീ നമ്പർ,(1800-2333-555)എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ബുക്കുചെയ്യാമെന്നും കമ്പനി അറിയിച്ചു.