ഓറിയോൺ ഭൂമിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം:ചന്ദ്രന് അടുത്തുവരെ പോയ നാലു ബഹിരാകാശ യാത്രികരുമായി ആർട്ടെമിസിന്റെ ഓറിയോൺ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ പേടകം പ്രവേശിക്കും.
അമേരിക്കൻ സമയം ഇന്ന് വൈകിട്ട് 7 മണിയോടെ (ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37) കടലിൽ 'സ്പ്ലാഷ് ഡൗൺ' ചെയ്യും.
ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ,
പാരച്യൂട്ടുകൾ വിടർത്തി ഘർഷണം കുറച്ചും വേഗത നിയന്ത്രിച്ചുമാണ് പേടകം സാവധാനം പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തിൽ തൊടുന്നത്. പേടകം കടലിൽ പതിക്കുന്നതിന് മുൻപേ നാവിക സേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ആകാശത്തു നിന്ന് കൃത്യമായ സ്ഥാനം നിരീക്ഷിക്കും.പേടകം വെള്ളത്തിൽ ഒഴുകി നടക്കുമ്പോൾ, വിഷവാതകങ്ങളോ മറ്റ് ചോർച്ചകളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ മുങ്ങൽ വിദഗ്ദ്ധർ അരികിലെത്തും.
സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നിവരെ പേടകത്തിൽ നിന്ന് പുറത്തിറക്കി ഹെലികോപ്ടർ മാർഗം കപ്പലിലേക്ക് മാറ്റും. കപ്പലിലെ അത്യാധുനിക മെഡിക്കൽ ലാബിൽ അവരെ പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കും. ദിവസങ്ങളോളം ഭാരമില്ലാത്ത അവസ്ഥയിൽ കഴിഞ്ഞതിനാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഡോക്ടർമാർ നിരീക്ഷിക്കും.
സഞ്ചാരികളെ മാറ്റിയ ശേഷം ഓറിയോൺ ക്യാപ്സൂൾ വലിയ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിലേക്ക് ഉയർത്തും.
വിമാനമാർഗം ടെക്സസിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ സഞ്ചാരികളെ എത്തിക്കും. അവിടെയാകും ഔദ്യോഗിക സ്വീകരണവും തുടർ നിരീക്ഷണങ്ങളും നടക്കുക.