24 ദിവസത്തെ കാത്തിരിപ്പ് ഇനി...ആര് ചിരിക്കും..!
- തൃശൂർ @ 77.10 %
തൃശൂർ: ജനമനസറിയാൻ ഇനി കാത്തിരിക്കേണ്ട്ത് 25 ദിവസം. അതേസമയം, സമീപകാലത്തെ വലിയ പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 77.10 ശതമാനമായി. അനുവദിച്ച സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു. ഏതാനും സ്ഥലങ്ങളിൽ ചില അനിഷ്ട സംഭവങ്ങളൊഴിച്ചാൽ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
75.22 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ചാലക്കുടി നിയോജക മണ്ഡലത്തിലാണ് കുറവ് പോളിംഗ്. 79.60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ ഒല്ലൂരിലാണ് കൂടുതൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ 12 എണ്ണവും എൽ.ഡി.എഫാണ് നേടിയത്. ഒരെണ്ണം യു.ഡി.എഫും നേടി.
കത്തിക്കുത്തും കള്ളവോട്ടും
ബി.ജെ.പി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനായി എത്തിയയാളെ കാപ്പ കേസ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ച സംഭവും വടക്കാഞ്ചേരി, തൃശൂർ ഹോളി ഫാമിലി എന്നിവിടങ്ങളിൽ കള്ളവോട്ട് വിവാദവും ഉയർന്നു. കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിൽ ചൂണ്ടുവിരലിൽ മുറിവുമായെത്തിയ യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകാതെ മണിക്കൂറുകളോളം പുറത്തിരുത്തിയ സംഭവം വോട്ടെടുപ്പിന്റെ ശോഭ കളഞ്ഞു. കണ്ടശ്ശാംകടവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനെ ബി.ജെ.പി പ്രവർത്തകൻ കൈയേറ്റത്തിന് ശ്രമിച്ച സംഭവം ഏറെ നേരം സംഘർഷത്തിന് വഴിവച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
വോട്ടിംഗ് യന്ത്രം പണിമുടക്കി
ജില്ലയിലെ പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണി മുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു. കൊരട്ടി, താന്ന്യം എന്നിവിടങ്ങളിൽ ഒരു മണിക്കൂറിലേറെ നേരം വോട്ടെടുപ്പ് തടസപ്പെട്ടു.
ചേലക്കര: 2026 (78.79%) 2021 (76.01 %) 2016 (79.21%)
കുന്നംകുളം: 2026 (76.63%) 2021 (76.43%) 2016 (78.74%)
ഗുരുവായൂർ: 2026 (72.78%) 2021 (68.46%) 2016 (73.05%)
മണലൂർ: 2026 (75.89%) 2021 (73.20 %) 2016(76.49%)
വടക്കാഞ്ചേരി: 2026 (79.53%) 2021 (76.18 %) 2016(80.47%)
ഒല്ലൂർ: 2026 (79.60%) 2021 (73.87%) 2016( 77.7%)
തൃശൂർ: 2026 (75.68%) 2021 (68.86 %) 2016 (73.29%)
നാട്ടിക: 2026 (76.37%) 2021 (71.41%) 2016 (76.22%)
കയ്പമംഗലം: 2026 (76.69%) 2021 (76.69%) 2016 (79.07%)
ഇരിങ്ങാലക്കുട: 2026 (76.72%) 2021 (74.80%) 2016 (77.53%)
പുതുക്കാട്: 2026 (78.80%) 2021 (75.58%) 2016 ( 81.07%)
ചാലക്കുടി: 2026 (75.22%) 2021 (72.63%) 2016 ( 78.6%)
കൊടുങ്ങല്ലൂർ: 2026 (77.56%) 2021 (75.00%) 2016 ( 79.24%).
വെയിലിനെ വെല്ലും വോട്ടാവേശം..!
തൃശൂർ: വേനൽച്ചൂടിനെ വെല്ലാൻ തയ്യാറായാണ് ഇന്നലെ വോട്ടർമാരിറങ്ങിയത്. രാവിലെ ബൂത്തുകളിൽ നീണ്ട ക്യൂ. ഉച്ചയ്ക്ക് 12ന് മുൻപേ വോട്ട് പെട്ടിയിലാക്കി വീടണയുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും ഇതിനിടെ വന്നു, 'വോട്ട് ചെയ്യാൻ പോകുന്നവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കരുത്. കുട, തൊപ്പി എന്നിവ കരുതുക'. എന്നാൽ, ഭൂരിഭാഗം വോട്ടർമാരും മരണത്തണലിനെയും സ്കൂൾ വരാന്തയെയും തന്നെയാണ് കൊടുംചൂടിൽ ആശ്രയിച്ചത്.
വോട്ടുകാഴ്ചകൾ
മണലൂർ മണ്ഡലത്തിലെ ഏനാമാക്കൽ സെന്റ് മേരീസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരോടൊപ്പം കുറെയേറെ കുട്ടികളുമുണ്ടായിരുന്നു. സ്കൂൾ മുറ്റത്ത് കെട്ടിയ പോളിത്തീൻ ഷീറ്റിന്റെ തണലിൽ മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടും ക്യൂവിൽ നിൽക്കുന്ന അച്ഛനമ്മമാരുടെ ചിത്രം പകർത്തിയും പലരും ബോറടി മാറ്റി. അരിമ്പൂർ ഗവ. യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ 93കാരി വിലാസിനിയും വോട്ടുനാളിലെ കൗതുകമായി. ഹോം വോട്ടിംഗ് ഉണ്ടായിട്ടും എന്തേ പോളിംഗ് ബൂത്തിലെത്തിയെന്ന ചോദ്യത്തിന് തന്ന മറുപടിയും രസകരം.... 'വീട് മാറിയിടത്ത് വോട്ടില്ല, പഴയ സ്ഥലത്താണ് വോട്ട്. പിന്നെ ഇങ്ങനെ വന്ന് വോട്ട് ചെയ്യാൻ ഒരു രസല്യേ..?' പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നീളൻ വരാന്തയായിരുന്നു വേനൽച്ചൂടിൽ നിന്നും അഭയം തേടാൻ വോട്ടർമാരുടെ ആശ്രയം. ഗുരുവായൂർ മണ്ഡലത്തിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി.എസിൽ കന്നിവോട്ട് ചെയ്യാൻ കൂട്ടമായി എത്തിയ ജെൻ സി വോട്ടർമാരായ ഷസിൻ ഖാൻ, പി.എസ്.അജിൻ, മുഹമ്മദ് നിഖ്ദാദ്, മുഹമ്മദ് കൈഫ് എന്നിവരും കൗതുകമായി.
മെഷീൻ തകരാർ: പുതുക്കാട് പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു
പുതുക്കാട്: വോട്ടിംഗ് മെഷീനിലെ തകരാറുമൂലം പുതുക്കാട് മണ്ഡലത്തിൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വേലൂപ്പാടം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 82ാം നമ്പർ ബൂത്തിൽ അരമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. രാവിലെ പത്തരയോടെയാണ് മെഷീൻ പണിമുടക്കിയത്. മൂത്രത്തിക്കരയിലുള്ള കൈരളി അങ്കണവാടിയിൽ 172ാം നമ്പർ ബൂത്തിൽ വോട്ടിംഗ് 7.30നാണ് ആരംഭിച്ചത്. മെഷീൻ തകരാറായിരുന്നു കാരണം. പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസിൽ വോട്ടിംഗ് പ്രക്രിയ തടസപ്പെട്ടു. 132ാം ബൂത്തിൽ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു വോട്ടിംഗ് മെഷീൻ പണിമുടക്കിയത്.