മദ്യനയക്കേസ്, ജ‌ഡ്ജി പിന്മാറണമെന്ന കേജ്‌രിവാളിന്റെ ആവശ്യത്തെ എതിർത്ത് സി.ബി.ഐ

Friday 10 April 2026 12:33 AM IST

ന്യൂഡൽഹി: ആർ.എസ്.എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതു കൊണ്ട് ജഡ്‌ജി പിന്മാറണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് മദ്യനയക്കേസിൽ സി.ബി.ഐ. ഡൽഹി ഹൈക്കോടതിയെയാണ് നിലപാടറിയിച്ചത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കം കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌ത് സി.ബി.ഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഇതിൽ ജസ്റ്റിസ് സ്വരാനകാന്ത ശർമ്മ വാദം കേൾക്കരുതെന്ന കേജ്‌രിവാളിന്റെ ഹർജിയിലാണ് സി.ബി.ഐ നിലപാടറിയിച്ചത്.

വനിതാ ജഡ്‌ജി നിഷ്‌പക്ഷയല്ലെന്നും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നുമാണ് കേജ്‌രിവാളിന്റെ ആവശ്യം. എന്നാൽ, അഖില ഭാരതീയ അധിവക്ത പരിഷദ് (എ.ബി.എ.പി) സംഘടിപ്പിച്ച നിയമ സെമിനാറിൽ ജഡ്‌ജി പങ്കെടുത്തെന്ന കാരണം കൊണ്ട് മാത്രം ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആർ.എസ്.എസ് അനുകൂല അഭിഭാഷക സംഘടനകളുടെ പരിപാടികളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടക്കം പങ്കെടുത്തിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ഇടപെടാനും, കോടതികളെ അപകീർത്തിപ്പെടുത്താനുമാണ് കേജ്‌രിവാളിന്റെ ശ്രമം. ഇത് കോടതിയലക്ഷ്യത്തിന് തുല്യമാണ്. കനത്ത പിഴയിട്ട് തള്ളണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. വിഷയം 13ന് ജസ്റ്റിസ് സ്വരാനകാന്ത ശർമ്മ പരിഗണിക്കാനിരിക്കുകയാണ്.