ബി.ജെ.പിയുടെ ബൂത്ത് ഏജന്റിന് മർദ്ദനം

Friday 10 April 2026 1:19 AM IST

അന്തിക്കാട് : ബി.ജെ.പിയുടെ ബൂത്ത് ഏജന്റിനെ യു.ഡി.എഫ് മണലൂർ മണ്ഡലം സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്ന് പരാതി. മാങ്ങാട്ടുകര വഴിയമ്പലം സ്വദേശി ചുള്ളിയിൽ ജയപ്രകാശനെയാണ് (65) കോൺഗ്രസ് നേതാക്കൾ ബൂത്തിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ടതെന്നാണ് വിവരം.

ഇന്നലെ രാവിലെ ടി.എൻ.പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ കണ്ടശ്ശാംകടവ് എസ്.എച്ച് ഒഫ് മേരീസ് കോൺവെന്റിലെ 205 ാം നമ്പർ ബൂത്തിൽ കടക്കാൻ ശ്രമിച്ചത് ബി.ജെ.പി തടയുകയായിരുന്നുവെന്നാണ് വിവരം. പ്രതാപന്റെ കൂടെ വന്ന അണികളും ബൂത്തിനുള്ളിൽ കയറാൻ ശ്രമിച്ചത് ബൂത്ത് ഏജന്റായ ജയപ്രകാശ് തടയുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ എം.വി.അരുൺ, സി.എം.നൗഷാദ് എന്നിവരും ടി.എൻ.പ്രതാപനും ചേർന്ന് ഏജന്റായ ജയപ്രകാശിനെ ബലം പ്രയോഗിച്ച് ബൂത്തിന് പുറത്തെത്തിക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജയപ്രകാശിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തു. പോളിംഗ് ഓഫീസറുടെ പരാതിയിലാണ് ജയപ്രകാശിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പ്രതാപന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് മണലൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.കെ.അനീഷ്‌കുമാർ ആരോപിച്ചു.