ബി.ജെ.പി ബൂത്ത് പ്രസിഡന്റിനെ കുത്തിപ്പരിക്കേൽപ്പിച്ചു
തൃശൂർ : വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിലെത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആൾ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഇയാളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികൾ കൂടി ഉണ്ടായിരുന്നതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നേതാക്കളായ കൃപേഷ് ചെമ്മണ്ട, ലോചനൻ അമ്പാട്ട്, പി.എസ്.സുഭീഷ്, അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ജിതേഷ് മോഹൻ സംസാരിച്ചു.