മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായിരുന്ന ലെഫ്‌റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് പ്രമോഷൻ നൽകാൻ സൈന്യം
ന്യൂഡൽഹി: മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ലെഫ്.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് സൈന്യം പ്രമോഷൻ നൽകാൻ തീരുമാനിച്ചു. ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മാർച്ച് 31ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ഇതിനായുള്ളനടപടികൾ സായുധ സേനാ ട്രൈബ്യൂണൽ സ്റ്റേ ചെയ്‌തിരുന്നു. പുരോഹിത് ട്രൈബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് ഇത്തരത്തിൽ തീരുമാനമുണ്ടായത്.
കേസിലെ ദീർഘനാൾ നീണ്ട വിചാരണ തന്റെ സർവീസിനെ ദോഷകരമായി ബാധിച്ചെന്നും തനിക്ക് അർഹമായ പ്രമോഷനടക്കം തടയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസാദ് ശ്രീകാന്ത് പുരോഹിത് ഹർജി നൽകിയത്. സേവനാനുകൂല്യങ്ങൾ,സ്ഥാനകയറ്റം എന്നിവ ആവശ്യപ്പെട്ട് പുരോഹിത് നൽകിയ പരാതിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ട്രൈബ്യൂണൽ നോട്ടീസയച്ചു.
മുംബയിലെ പ്രത്യേക എൻഐഎ കോടതി കഴിഞ്ഞവർഷം ജൂലായ് 31നാണ് പ്രസാദിനെ കുറ്റവിമുക്തനാക്കിയിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റുപ്രതികളായ മുൻ എംപികൂടിയായ പ്രജ്ഞാസിംഗ് ഠാക്കൂർ, റിട്ട.മേജർ രമേശ് ഉപാദ്ധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ശിക്ഷിക്കാനാകില്ലെന്നും പ്രതികൾക്കെതിരെ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.