മഥുരയിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി പത്ത് പേർ മരിച്ചു, നിരവധിപേരെ കാണാതായി
ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി പത്ത് പേർ മരിച്ചു. യമുനാ നദിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. മഥുര മന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മരിച്ചവരിൽ ആറു സ്ത്രീകളും പുരുഷൻമാരും ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം പേരെ ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ വൃന്ദാവൻ മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാണാതായവരെ കണ്ടെത്താൻ മുങ്ങൽ വിദഗ്ദ്ധരെ.യും എൻ.ഡി.ആർ,എഫ് സംഘത്തെയും നിയോഗിച്ചു.
പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കെ.സി ഘട്ടിന് സമീപമുള്ള പാലത്തിൽ ബോട്ടിടിച്ചാണ് അപകടം. ബോട്ടിൽ നാല്പതോളം പേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 150 പേരടങ്ങുന്ന തീർത്ഥാടക സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ ആരാധനാലയങ്ങൾ സന്ദർശിച്ച സംഘം ബോട്ട് സവാരിക്കായി നദിയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യമുനയിലെ ശക്തമായ ഒഴുക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം നൽകിയതായും മുഖ്യന്ത്രി എക്സിൽ അറിയിച്ചു.