വേനൽമഴയിൽ വിതുര മേഖലയിൽ നാശനഷ്ടങ്ങൾ
വിതുര: കൊടിയ വേനൽച്ചൂടിന് ശമനമേകി കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്തുപെയ്ത വേനൽമഴ മലയോരമേഖലയിൽ കനത്ത നാശനഷ്ടം വിതച്ചു. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലാണ് മഴയും, കാറ്റും കൂടുതൽ നാശമുണ്ടാക്കിയത്. തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി പെയ്തു. പൊൻമുടി,കല്ലാർ,പേപ്പാറ മേഖലകളിലും മഴ തിമിർത്തുപെയ്തു. 6മണിക്കു ശേഷമാണ് മഴ തോർന്നത്. മിക്ക മേഖലകളിലും വൈദ്യുതി അപ്രത്യക്ഷമായതിനാൽ മലയോരമേഖലയിൽ അനവധി പേർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. മഴക്ക് ശേഷം ആറ് മണി കഴിഞ്ഞ് അനവധി പേർ പോളിംഗ് ബൂത്തിൽ എത്തിയെങ്കിലും നിരാശയോടെ മടങ്ങേണ്ടി വന്നു,
വൈദ്യുതി മുടക്കവും
മഴയും കാറ്റും മൂലം തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ മിക്ക മേഖലകളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലച്ചു. എസ്റ്റേറ്റുകളിലും വിളകളിലുമായി അനവധി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണിട്ടുണ്ട്. മഴയോ കാറ്റോ എത്തിയാൽ മേഖലയിൽ വൈദ്യുതി വിതരണം നിലക്കുന്നത് പതിവാണ്. നിലവിൽ ചില മേഖലകളിൽ വോൾട്ടേജ് ക്ഷാമവുമുണ്ട്. വൈദ്യുതി വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വൈദ്യുതി ലൈനുകൾ തകർന്നതുമൂലം വൈദ്യുതി വകുപ്പിനും നഷ്ടമുണ്ട്. കൃഷിയും വ്യാപകമായി നശിച്ചതായും റിപ്പോർട്ടുണ്ട്.