വിധിയെഴുതിയിട്ടും വിശ്രമമില്ല
കണ്ണൂർ : ഒരു മാസത്തോളം നീണ്ട പ്രചരണ തിരക്കുകൾക്കും വോട്ടെടുപ്പിനും ശേഷവും വിശ്രമമില്ലാതെ മുഖ്യമന്ത്രിയടക്കം ജില്ലയിലെ പ്രമുഖരായ സ്ഥാനാർത്ഥികൾ. അടുപ്പമുള്ളവരുടെ വീടുകളിലടക്കം സന്ദർശിക്കുകയായിരുന്നു പിണറായി വിജയനടക്കമുള്ള സ്ഥാനാർത്ഥികൾ ഇന്നലെ.
അസുഖബാധിതനായ സി.പി.എം ധർമടം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം പൊലപ്പാടി രമേശൻ, മുൻകാല പ്രവർത്തകനായ അണ്ടലൂർ തെക്കൻ മുറിയിലെ കപ്പണ ബാലൻ, അണ്ടലൂരിലെ കേണൽ ഭരതൻ, വ്യാഴാഴ്ച അന്തരിച്ച തട്ടാലിയത്ത് മാധവൻ എന്നിവരുടെ വീടുകളിൽ മുഖ്യമന്ത്രി സന്ദർശിച്ചു. എന്നാൽ പൊതുചടങ്ങുകളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. നേതാക്കളായ എൻ.കെ രവി, വരച്ചൽ സന്തോഷ്, യു ഗോവിന്ദൻ, എൻ.കെ ബൈജു എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റും പേരാവൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് രാവിലെ മാദ്ധ്യമങ്ങളെ കണ്ടു. ഇതിന് ശേഷം വോട്ടെടുപ്പ് ദിനത്തിൽ അക്രമണമുണ്ടായി തളിപ്പറമ്പ്, മട്ടന്നൂർ എന്നിവടങ്ങൾ സന്ദർശിച്ചു. മൂന്നു വിവാഹങ്ങളിലും കെ.പി.സി.സി പ്രസിഡന്റ് പങ്കെടുത്തു.
കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ മുണ്ടേരി, തിലാന്നൂർ, എളയാവൂർ എന്നിവിടങ്ങളിലെ മരണവീടുകൾ സന്ദർശിച്ചു. തുടർന്ന് വൈകീട്ട് വരെ തെക്കീബസാറിലെ എം.എൽ.എ ഓഫിസിൽ തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ.മോഹനൻ ചാലയിലെ മരണ വീട് സന്ദർശിച്ചു.പിന്നീട് ഡി.സി.സി ഓഫീസിൽ തിരഞ്ഞടുപ്പ് അവലോകനത്തിലായിരുന്നു.
കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.രഘുനാഥ് വോട്ടർമാരെ കണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു. അതിരകം, പള്ളിപ്പുറം, വലിയന്നൂർ, എളയാവൂർ കോളനികൾ സ്ഥാനാർത്ഥി സന്ദർശിച്ചു. വിവാഹചടങ്ങിലും മരണവീട്ടിലും രഘുനാഥ് എത്തി. മണ്ഡലത്തിലെ നേതാക്കളെ വിളിച്ചുചേർത്ത് തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളും വോട്ടിംഗ് നിലവാരവും സാദ്ധ്യതകളും ചർച്ചചെയ്തു. പ്രചാരണദിനങ്ങളിലേതിന് സമാനമായി തന്നെ വൈകിയാണ് അദ്ദേഹം വീട്ടിലെത്തിയത്.
തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്യാമള മണ്ഡലത്തിലെ മരണം നടന്ന വീടുകളിലും വിവാഹചടങ്ങുകളിലുമായാണ് ഇന്നലെ ചിലവിട്ടത്.യു.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദൻ തന്റെ വീട്ടിൽ രാവിലെ തന്നെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.