തളിപ്പറമ്പിൽ എൽ.ഡി.എഫ് പ്രതീക്ഷയിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന് കണക്കുകൂട്ടൽ

Friday 10 April 2026 11:01 PM IST

തളിപ്പറമ്പ്: തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിൽ ഭൂരിപക്ഷം അല്പം കുറഞ്ഞാലും വിജയം ഉറപ്പിച്ച് ഇടതു മുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 22,000 വോട്ടിനാണ് വിജയിച്ചിരുന്നത്.

ഇതിലും കൂടുതൽ ഭൂരിപക്ഷമാണ് വോട്ടെടുപ്പ് ദിവസം സ്ഥാനാർത്ഥി പി.കെ.ശ്യാമള അവകാശപ്പെട്ടത്. എന്നാൽ സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത് ഭൂരിപക്ഷത്തെ ബാധിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. പാർട്ടി അനുഭാവികളുടെ വോട്ടുകളിൽ ചെറിയ ഭാഗത്തിന്റെ നിലപാടാണ് ഇതിന് പിന്നിൽ. മണ്ഡലത്തിൽ നോട്ടയ്ക്ക് കൂടുതൽ വോട്ടുകളുണ്ടാകാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്. 233 പോളിംഗ് കേന്ദ്രങ്ങളാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് ശതമാനം എൺപതിലധികം കൂടാതിരുന്നതിനാൽ എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. കെ.പി.സി.സി അംഗമായിരുന്ന കൊയ്യം ജനാർദ്ദനൻ യു.ഡി.എഫ് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചതും എൽ.ഡി.എഫിന് അനുകൂല ഘടകമായി മാറുമെന്നതും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

ഉറ്റുനോക്കിയ മത്സരം

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇക്കുറി തളിപ്പറമ്പ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പി.കെ.ശ്യാമളയുടെ പ്രചാരണം മണ്ഡലത്തിൽ നടന്നത്.