സൈക്കിൾ സവാരിയുമായി വിജയ്

Saturday 11 April 2026 12:20 AM IST

ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ പ്രചാരണത്തനെത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് സൈക്കിൾ സവാരി നടത്തിയപ്പോൾ ആരാധാകർ ആവേശഭരിതരായി. പ്രചാരണ വാഹനത്തിൽ നിന്നും കാരൈക്കുടി ഇൻകം ടാക്സ് ഓഫീസിനു മുന്നിൽ ഇറങ്ങിയ അദ്ദേഹം കോളേജ് റോഡിലാണ് ഏതാനും മിനിട്ടു നേരം സെക്കിൾ ചവിട്ടിയത്.

സുരക്ഷാഭടന്മാരുടേയും പൊലീസിന്റേയും വലയത്തിലായിരുന്നു സൈക്കിൾ ചവിട്ടിയതെങ്കിലും ടി.വി.കെ പ്രവർത്തകർ അദ്ദേഹത്തിന് മാല ചാർത്തി. സമീപത്തേക്ക് ഓടിയെത്താൻ ശ്രമിച്ചവരെ സുരക്ഷാ ചുമതലുയള്ളവർ തള്ളിമാറ്റി. കാരൈകുട്ടിയിലെ ടി.വി.കെ. സ്ഥാനാർത്ഥി ഡോ. പ്രഭുവിന് വോട്ടു ചോദിച്ചാണ് വിജയ് എത്തിയത്. പ്രചാരണത്തിന് അനുവദിച്ച സമയം ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയായിരുന്നു. വിജയ് എത്തിയപ്പോഴേക്കും 2.38 ആയി. പ്രസംഗത്തിനു മുതിരാതെ വാഹനത്തിൽ നിന്നും കൈവീശി കാണിച്ച ശേഷം അദ്ദേഹം മുന്നോട്ടു പോയി.

കാരൈക്കുടി പ്രചാരണ വേദിയുടെ സമീപമുള്ള മുത്തുരാമലിംഗ തേവർ പ്രതിമയെ ആരാധിച്ചു. സ്ഥാനാർത്ഥി പ്രഭു വിജയ്ക്ക് പിള്ളയാർപട്ടി കർപ്പക വിനായകന്റെ ചിത്രം സമ്മാനിച്ചു. തുടർന്ന് വിജയ് പുതക്കോട്ടൈയിലേക്ക് തിരിച്ചു.

കുഞ്ഞ് ബോധരഹിതയായി

അഞ്ച് മണിക്കൂറോളം വിജയ്‌യെ കാത്തിരുന്ന നാഗരാജന്റെയും ശിവരഞ്ജിനിയുടെയും ഒന്നര വയസുള്ള കുട്ടി ബോധരഹിതനായി. കോർപ്പറേഷൻ ഓഫീസിന്റെ മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ തമ്മിൽ തർക്കമുണ്ടായി.

ശിവഗംഗ എസ്.പി ശിവപ്രസാദിന്റെ നേതൃത്വത്തിൽ 850 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.