അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവം : കൊലപ്പെടുത്തിയത് മർദ്ദിച്ച്, അയൽവാസി അറസ്റ്റിൽ
ചേർപ്പ് : വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ. വെങ്ങിണിശേരി പുത്തൂർ വീട്ടിൽ പ്രിന്റോ ഫ്രാൻസിസാണ് (42) അറസ്റ്റിലായത്. വെങ്ങിണിശേരി തേറാട്ടിൽ രാജു ജോർജിനെയാണ് ഇയാൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി നാല് സുഹൃത്തുക്കൾ ഒന്നിച്ച് രാജുവിന്റെ വീടിന്റെ പിൻഭാഗത്തെ ഒഴിഞ്ഞ മുറിയിൽ മദ്യപാനം തുടങ്ങുകയും പിന്നീട് പുലർച്ചെ രണ്ടിന് മുൻപായി നാല് സുഹൃത്തുക്കൾ മടങ്ങി പോകുകയും ചെയ്തു.
ഇതിനെ പിന്നാലെയാണ് രാജുവും പ്രിന്റോയും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ രാജുവിന്റെ മകളെ കുറിച്ച് പ്രിന്റോ അപമര്യാദയായി പെരുമാറിയതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു രാജു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.