വോട്ടെടുപ്പ് കഴിഞ്ഞിട്ടും നെല്ലിന് നിരാശ

Saturday 11 April 2026 8:36 AM IST

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും നെല്ലുസംഭരണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. എട്ടുമുതൽ പത്തുകിലോ കിഴിവ് ആവശ്യപ്പെട്ടിരുന്നിടത്ത് ഇത്തവണ 25 കിലോ വരെയാണ് പല മില്ലുകളും ആവശ്യപ്പെടുന്നത്. പാഡി ഓഫീസ് സ്റ്റാഫ് 23 കിലോ കിഴിവ് വരെ നൽകണമെന്ന്ആവശ്യപ്പെട്ടുവെന്ന് കർഷകർ പരാതിപ്പെട്ടു. നഷ്ട കച്ചവടമാകുമെന്നതിനാൽ കർഷകർ ഇതിനു തയ്യാറായില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായതോടെ ഇടപെടൽ നടത്താൻ ഉന്നത ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയായി. പ്രചാരണത്തിനിടയിൽ പ്രശ്നത്തിൽ ഇടപെടാൻ രാഷ്ടീയക്കാർക്കും സമയമില്ലാതെ വന്നതോടെ പരിഹാരം നീളുകയാണ്. 2400 ക്വിന്റൽ നെല്ല് കുമരകത്തെ പാടങ്ങളിൽ സംഭരിക്കാതെ കിടക്കുകയാണ്. നെല്ല് തലയിൽ ചുമന്ന് കർഷകർ റോഡ് ഉപരോധിച്ച് സമരം നടത്തിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

മില്ലുകാരെ അനുസരിക്കുന്നവരുടെ

നെല്ല് മാത്രം സംഭരിക്കും

ജില്ലയിലെ 419 പാടശേഖരത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ 28 മില്ലുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 42,000 ക്വിന്റൽ നെല്ല് സംഭരിക്കേണ്ടിടത്ത് 15,000ടണ്ണിൽ താഴെയാണ് സംഭരിച്ചത്. സ്വകാര്യമില്ലുകാർ ആവശ്യപ്പെടുന്ന കിഴിവിന് തയ്യാറാകുന്ന പാടശേഖരത്തിലെ കർഷകരുടെ നെല്ലേ സംഭരിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആയി പ്രശ്നത്തിൽ ഇടപെടാൻ ആരുമില്ലെന്നു വന്നതോടെ കർഷകരെ പരമാവധി ചൂക്ഷണം ചെയ്യാനുള്ള ശ്രമമാണ് മില്ലുകൾ നടത്തുന്നതെന്ന് കർഷകർ പറയുന്നു. കുമരകത്തെ പാടശേഖരങ്ങളിൽ മാത്രം ഒന്നര ലക്ഷം കിലോ നെല്ല് സംഭരിക്കാതെ കിടപ്പുണ്ട്. തലയോലപ്പമ്പ് കോളകം പാടശേഖരത്തിൽ 55 ടണ്ണോളം നെല്ല് കെട്ടികിടപ്പുണ്ട്. നെല്ല് ഉണക്കി ചാക്കിലാക്കിയതിന്റെ കൂലി പോലും കൊടുക്കാൻ കടം വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ. പല പാടങ്ങളിലും ഇനിയും കൊയ്‌ത്ത് പൂർത്തിയാകാനുമുണ്ട്. അതു കൂടി കഴിയുമ്പോൾ സംഭരണം വലിയ പ്രതിസന്ധിയായി മാറിയേക്കും.

സംസ്ഥാനത്ത് ഇതുവരെ നെല്ല് സംഭരിച്ചതിന് കർഷകർക്ക് 280 കോടി രൂപ നൽകാനുണ്ട്. 92000 കർഷകരിൽ നിന്ന്2.50 ലക്ഷം ടൺ നെല്ല് സംഭരിച്ചു. കൊയ്തു പൂർത്തിയാകുമ്പോൾ ഇത്രത്തോളം നെല്ല് ഇനിയും സംഭരിക്കണം .അടുത്ത സർക്കാർ വരുംവരെ പണത്തിനായി കർഷകർ കാത്തിരിക്കേണ്ടിയും വന്നേക്കും.