ആകെ അടിയൊഴുക്ക് !

Saturday 11 April 2026 8:38 AM IST

കോട്ടയം: പോളിംഗ് ശതമാനം കൂടിയതോടെ അടിമുടി അടിയൊഴുക്കെന്ന വിലയിരുത്തലാണ് മുന്നണികൾക്ക്. ആർക്കും കുത്തക വോട്ടില്ലെന്ന നിലയിലേയ്ക്ക് എത്തിയെന്നാണ് വിലയിരുത്തൽ. തങ്ങൾക്ക് അനുകൂലമായ മുഴുവൻ പേരേയും പോളിംഗ് ബൂത്തിൽ എത്തിച്ചെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും ആത്മവിശ്വാസത്തിൽ കുറവുണ്ട്.

ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം ഇഴകീറി പരിശോധിച്ചുള്ള വിലയിരുത്തലിലാണ് മുന്നണികൾ. ജില്ലയിൽ പുതുപ്പള്ളിയിൽ മാത്രമാണ് പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞത്. മറ്റെല്ലാ മണ്ഡലങ്ങളിലും വർദ്ധിച്ചു.

 എസ്.ഐ.ആറോ, തരംഗമോ തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തെത്തുടർന്ന് പല മണ്ഡലങ്ങളിലും വൻ തോതി ൽ വോട്ട് കുറഞ്ഞിരുന്നു. കോട്ടയം മണ്ഡലത്തിൽ 17,000 വോട്ടിന്റെയും ഏറ്റുമാനൂരിൽ 11,​000 വോട്ടിന്റെയു കുറവുണ്ടായി. പൂഞ്ഞാറിലും വോട്ടർ പട്ടികാപരിഷ്‌കരണത്തെത്തുടർന്ന് വോട്ട് വ്യാപകമായി കുറഞ്ഞിരുന്നു.

പോളിംഗ് ശതമാനം വർദ്ധന യു.ഡി.എഫ് തരംഗ സാദ്ധ്യതയിലേക്കു വിരൽ ചൂണ്ടുന്നുവെന്ന് നേതാക്കൾ പറയുമ്പോൾ വോട്ടർ പട്ടിക പരിഷ്‌കരണത്തെത്തുടർന്നു ഇല്ലാതായ വോട്ടുകളുടെ കാര്യത്തിൽ ഇവർക്ക് ആശങ്കയുണ്ട്.

പാലായിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മൂന്നു സ്ഥാനാർത്ഥികളും പറയുമ്പോഴും പ്രതീക്ഷിച്ച വോട്ട് ലഭിച്ചോയെന്ന ആശങ്ക മൂന്നു പേർക്കുമുണ്ട്. പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിലും വോട്ട് ചോർച്ച മൂന്നു മുന്നണികളും ഭയക്കുന്നു. ശക്തമായ മത്സരം നടന്ന ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളില വിജയം ചെറിയ മാർജിനിൽ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.