ടി.ബി ജംഗ്ഷനിലെ മാർക്കറ്റ് നവീകരിക്കണം

Sunday 12 April 2026 1:02 AM IST

നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷനിലെ പബ്ളിക് മാ‌ർക്കറ്റിന് പിറകു വശത്ത് ജൈമാലിന്യം കുന്നുകൂടുന്നു. ടി.ബി ജംഗ്ഷനിലെ മാർക്കറ്റ് ഹൈടെക് ആക്കുമെന്ന് നെയ്യാറ്റിൻകര നഗരസഭ വാഗ്ദാനം നൽകിയിട്ട് കാൽനൂറ്റാണ്ടിലേറെയായി. ഇരുകാലി മൃഗങ്ങളെ മാംസാവശ്യത്തിനായി കശാപ്പ് ചെയ്ത ശേഷമുള്ള രക്തവും മറ്റ് മാലിന്യങ്ങളും ചന്തയുടെ പിറക് വശത്തുള്ള പുറമ്പോക്ക് ഭൂമിയിൽ കൊണ്ടു തള്ളുകയാണ്. ഇവിടെ നിന്നും വമിക്കുന്ന ദു‌ർഗന്ധം കാരണം ചന്തക്കുള്ളിലെ കച്ചവടക്കാ‌ർ പുറത്തുള്ള സംസ്ഥാന പാതയ്ക്കരുകിലേക്ക് കച്ചവടം മാറ്റിയത് വിനയായിരിക്കുകയാണ്. ചന്തയിൽ സാധനം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും ദ‌ു‌ർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്.

സ്ളാട്ടർ ഹൗസ് എന്ന മായാവി

ആധുനിക രീതിയിലുള്ള സ്ലാട്ടർഹൗസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നഗരസഭ പ്രാവർത്തികമാക്കിയിട്ടില്ല.

ചന്ത നവീകരണത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ 3.5കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നവീകരണത്തിനുള്ള ടെൻ‌ഡർ നടപടി പോലും പൂർത്തിയായിട്ടില്ല. അതേസമയം 22.5ലക്ഷം രൂപയാണ് ചുങ്കം പിരിവിലേക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കരാ‌ർ എടുത്തിട്ടുള്ളത്.

മഴക്കാല പൂ‌ർവ്വശുചീകരണത്തിനായി വാർഡൊന്നിന് ഒരു ലക്ഷം രൂപവച്ച് ഈ വർഷവും 44.6ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

തോടും മാലിന്യവാഹിയായി

ടി.ബി ജംഗ്ഷൻ ചന്തയ്ക്ക് പിറകിലൂടെ ഒഴുകുന്ന മരുത്തൂർ തോട്ടിലേക്കാണ് ഇവിടെ നിന്നും അറവ് മാലിന്യം ഉൾപ്പെടയുള്ളവ ഒഴുകിയെത്തുന്നത്. നെയ്യാറ്റിൻകര മുതൽ ഏതാണ്ട് പൂവാർ വരെയുള്ള നാട്ടുകാർ വസ്ത്രം അലക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതാണ് മരുത്തൂർ തോട്.