മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
വിതുര: മലയോരമേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കുന്നത്. സമീപ പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. ഇക്കുറി മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ വേണ്ടത്ര പെയ്യാത്തതിനാൽ കിണറുകളിൽ ജലനിരപ്പ് അനുദിനം താഴുകയാണ്. നദികളിൽ വേണ്ടത്ര വെള്ളമില്ല. ഇടക്ക് ശക്തമായി ഒഴുകിയിരുന്ന വാമനപുരം നദിയിലെ നീരൊഴുക്കും കുറഞ്ഞുവരികയാണ്. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല.
വനമേഖലകളിൽ നിന്നും ഒഴുകി നദികളിലേക്ക് പതിച്ചിരുന്ന ചെറുപുഴകളും വറ്റി തുടങ്ങി. മലയോരമേഖലയിൽ ഇപ്പോൾ കടുത്ത ചൂടാണ്. ഇടക്ക് നേരിയതോതിൽ വേനൽമഴ പെയ്തെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. ജനം കുടിനീരിനായി പരക്കം പായുമ്പോഴും വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത് ദൃശ്യമാണ്.
നീരൊഴുക്ക് കുറഞ്ഞു
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നാട്ടിൻപുറത്തെ അപേക്ഷിച്ച് പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ മേഖലകളിൽ ശക്തമായ മഴ പെയ്യുന്ന അവസ്ഥ സംജാതമാകുമായിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ല. പൊൻമുടിയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാത്രമല്ല മേഖല വരണ്ടുണങ്ങി കിടക്കുകയാണ്. പേപ്പാറ ഡാമിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു.
പൂർത്തിയാകാതെ വിതുര, തൊളിക്കോട് ശുദ്ധജലപദ്ധതി
പഞ്ചായത്തുകളിൽ ശുദ്ധജലപദ്ധതികൾ അനവധി പ്രാവർത്തികമാക്കിയിട്ടുണ്ടെങ്കിലും കുടീനീർപ്രശ്നത്തിന് പരിഹാരമായിട്ടില്ല. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി പത്ത് വർഷം മുൻപ് ആവിഷ്കരിച്ച വിതുര, തൊളിക്കോട് ശുദ്ധജലപദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുകയാണ്. പദ്ധതി പൂർത്തീകരിച്ചാൽ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകും.