ജില്ലാക്കോടതി പാലം നിർമ്മാണം: സർവീസ് റോഡ് ഒരുക്കിയില്ല

Sunday 12 April 2026 6:18 AM IST

ആലപ്പുഴ : ജില്ലാക്കോടതി പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി തെക്കേക്കരയിലെ പടിഞ്ഞാറേ റോഡ് അടച്ചുപൂട്ടും മുമ്പ് സർവീസ് റോഡ് സജ്ജമാക്കാത്തതിനെത്തുടർന്ന് ജനം ദുരിതത്തിൽ. പഴയ മൃഗാശുപത്രി കെട്ടിടത്തിന് മുൻ വശം മുതൽ കബീ‌ർ പ്ലാസ ബിൽഡിംഗ് വരെയുള്ള ഭാഗത്താണ് കാൽനട പോലും പ്രതിസന്ധിയിലാക്കി റോഡ് അടച്ച് നിർമ്മാണം നടക്കുന്നത്.

വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് റോഡ് പൂർണമായി അടച്ചത്. പൈലിംഗ് നടക്കുന്ന ഭാഗത്തിന് തെക്ക് വശത്തെ ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് മുന്നിലെ ഓടയുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് സർവീസ് റോഡ് യാഥാർത്ഥ്യമാകാതിരിക്കാൻ കാരണമായത്. ഓട പണി പൂർത്തിയാകുമ്പോൾ റോഡും സജ്ജമാകുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറയുന്നത്. ജനങ്ങൾക്ക് നടന്ന് പോലും വരാൻ സൗകര്യമില്ലാതായതോടെ പ്രദേശത്തെ വ്യാപാരികൾ പ്രതിഷേധത്തിലാണ്. രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകളിലായി നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് റോഡില്ലാത്തത് മൂലം നിശ്ചലമായിരിക്കുന്നത്.

ചുറ്റിക്കറങ്ങി ജനം വലയും

 ഗതാഗതം പൂർണമായി സ്തംഭിപ്പിക്കും മുമ്പ് യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള താൽക്കാലിക സംവിധാനം ഒരുക്കണമായിരുന്നെന്ന് വ്യാപാരികൾ

 മുല്ലയ്ക്കലിൽ നിന്ന് ഇടറോഡ് കയറിയോ പിച്ചു അയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ റോഡ് വഴിയോ ഇപ്പോൾ ഇവിടേക്ക് എത്താനാകുകയുള്ളൂ

 ഇത്രയും ദൂരം പിന്നിട്ടെത്താൻ ജനങ്ങൾ മെനക്കെടാത്തതിനാൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ കടുത്ത മാന്ദ്യത്തിലാണ്.

പ്രദേശത്ത് നടക്കുന്നത് റാമ്പ് നിർമ്മാണം

പൈലിംഗ് പ്രവൃത്തികൾ 75 ശതമാനം പിന്നിട്ടു

വിഷു വിപണി ലക്ഷ്യമിട്ട് സ്വരുക്കൂട്ടിയ സ്റ്റോക്ക് പോലും വിറ്റഴിക്കാനാകുന്നില്ല. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാതെ പൊതുജനങ്ങളാരും ഈ വഴി വരുന്നതേയില്ല. സർവീസ് റോഡുണ്ടായിരുന്നെങ്കിൽ ഇത്ര പ്രതിസന്ധിയുണ്ടാവില്ലായിരുന്നു

- വ്യാപാരികൾ, കബീർ പ്ലാസ

ഓടയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സർവീസ് റോഡ് യാഥാർത്ഥ്യമാകും

- കെ.ആർ.എഫ്.ബി അധികൃതർ