പയ്യന്നൂരിൽ അക്രമം തുടരുന്നു കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ മതിൽ പൊളിച്ചു,മഴമറയ്ക്ക് തീയിട്ടു പേരൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിനും തീയിട്ടു
പയ്യന്നൂർ: പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് ദിവസം തുടങ്ങിയ സംഘർഷം അയവില്ലാതെ തുടരുന്നു..യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ കാങ്കോൽ കരിങ്കുഴിയിലുള്ള സ്ഥലത്തോടനുബന്ധിച്ചുള്ള മതിലിന്റെ ഒരു ഭാഗം തകർത്തു. ഇവിടെ പച്ചക്കറി കൃഷിക്കായി സ്ഥാപിച്ചിരുന്ന മഴ മറക്ക് തീയിട്ടു. കുഞ്ഞികൃഷ്ണനെ പിന്തുണച്ച മാതമംഗലം പേരൂലിലെ എം.കെ.നാരായണന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും തീയിട്ടു.
തീപിടിത്തം സംബന്ധിച്ച് അയൽവാസികൾ വിവരം നൽകിയതിനെ തുടർന്ന് കുഞ്ഞികൃഷ്ണൻ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. അനിശമനസേന എത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും യു.വി ഷീറ്റ് ഉയോഗിച്ച് നിർമ്മിച്ച മഴ മറയുടെ ഒരു ഭാഗം കത്തി തീർന്നിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അക്രമം.ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ മാതമംഗലം പേരൂലിലെ എം.കെ.നാരായണന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് വെള്ളിയാഴ്ച രാത്രിയിലാണ് തീയിട്ടത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ അണച്ചതിനാൽ കാറിന്റെ പിൻഭാഗത്ത് ചെറിയ കേടുപാടുകൾ മാത്രമെയുണ്ടായുള്ളു. എൻ.ജി.ഒ. യൂണിയൻ പ്രവർത്തകനായ നാരായണൻ കുഞ്ഞികൃഷ്ണന് അനൂകൂലമായി നവമാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
പയ്യന്നൂരിലെ അക്രമതുടർച്ച പരിഗണിച്ച് ഐ. ജി യും ഡി.ഐ.ജി.യും എസ്.പി യും ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
സംഭവങ്ങളിൽ പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്.