ട്രാൻ. ബസ് ജീവനക്കാരെ ആക്രമിച്ച പ്രതികൾ ഒളിവിൽ
ആലുവ: കൊട്ടാരക്കരയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ചാലക്കലിൽ തടഞ്ഞുനിറുത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച കേസിൽ പ്രതികൾ ഒളിവിൽ. അശോകപുരം അണ്ടികമ്പനി പള്ളിക്കുന്ന് പുറക്കുളം റിസ്വാൻ (22), അമീർ (24) എന്നിവരെയാണ് പൊലീസ് തെരയുന്നത്. വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പ്രതികളെ തേടി വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
ജീവനക്കാരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. വെള്ളിയാഴ്ച്ച ഉച്ചക്ക് 2.15ഓടെയാണ് അടൂർ ഡിപ്പോയിലെ ഡ്രൈവർ കായംകുളം കണ്ടല്ലൂർ വടക്കുംമുറി മണിമന്ദിരത്തിൽ എം. ശ്യാംകുമാർ (50), കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീൺ (45) എന്നിവരെ പ്രതികൾ മർദ്ദിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്നലെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് മടങ്ങി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശ്യാംകുമാർ കായംകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തുടരും.
മഹിളാലയം കവലക്ക് സമീപം മുന്നിൽപ്പോയ കാറിനെ ബസ് മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നു വന്ന ബൈക്കിലെ യാത്രികരാണ് പ്രതികൾ. അപകടമുണ്ടാക്കുംവിധം ബസ് ഓടിച്ചെന്നാരോപിച്ചാണ് പിന്തുടർന്നെത്തി ഡ്രൈവറെ ആക്രമിച്ചത്. തടയാൻ ചെന്ന കണ്ടക്ടറെയും ആക്രമിച്ചു. ബസിന്റെ താക്കോലും പ്രതികൾ ഊരിയെടുത്തു. ഇതിനിടയിൽ ബൈക്കിന്റെ താക്കോൽ ബസ് ഡ്രൈവരും ഊരിയെടുത്തു. പിന്നീടിത് പൊലീസിന് കൈമാറി. ഇത് പ്രതികളെ തിരിച്ചറിയാൻ കൂടുതൽ സഹായമായി. ബസ് സർവീസ് മുടങ്ങിയതോടെ 30,000 രൂപ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
പ്രതികൾക്കെതിരെ ആലുവ സ്റ്റേഷനിൽ വേറെയും അടിപിടി കേസുകളുണ്ടെന്ന് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ബന്ധുക്കൾ നീക്കം ആരംഭിച്ചിട്ടുണ്ട്.