നുഴഞ്ഞുകയറ്റക്കാർക്ക് ബാഗ് പാക്ക് ചെയ്യാം: പ്രധാനമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അർഹരായവർക്ക് പൗരത്വം ഉറപ്പാക്കുമെന്നും അല്ലാത്ത കുടിയേറ്റക്കാർ ഒഴിഞ്ഞുപോകാൻ ബാഗ് പായ്‌ക്ക് ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്.ഐ.ആറിൽ വോട്ടുകൾ നഷ്‌ടമായ ബംഗ്ളാദേശി പാരമ്പര്യമുള്ള മതുവ സമുദായത്തിനും നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി പൂർബ ബർദ്ധമാൻ ജില്ലയിലെ കത്വയിലെ റാലിയിൽ പറഞ്ഞു. എസ്.ഐ.ആർ നിർണായകമായ മുർഷിദാബാദിലും അദ്ദേഹം റാലി നടത്തി.
മതുവ,നമശൂദ്ര അഭയാർത്ഥി കുടുംബങ്ങൾ രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷണത്തിലാണെന്നും അവർക്കും മറ്റ് അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കുന്നതിനാണ് സി.എ.എ നിയമം കൊണ്ടുവന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അർഹരായ എല്ലാവർക്കും പൗരത്വം നൽകുന്ന നടപടികൾ വേഗത്തിലാക്കും.
മമത ബാനർജിയുടെ 15 വർഷത്തെ ഭരണം ഭയവും അസ്ഥിരതയുമാണ് വളർത്തിയതെന്നും തൃണമൂൽ സ്ഥാപിച്ച ഭയം ഇല്ലാതാക്കാനാണ് തിരഞ്ഞെടുപ്പ്. എല്ലാ ഗുണ്ടകളെയും സിൻഡിക്കേറ്റുകളെയും അഴിമതിക്കാരായ തൃണമൂൽ മന്ത്രിമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. രാഷ്ട്രീയ അക്രമങ്ങൾ അന്വേഷിക്കാൻ റിട്ട. സുപ്രീം ജഡ്ജിയെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷൻ രൂപീകരിക്കും. ഗ്രാമത്തിലെ സർക്കാർ ഓഫീസ് മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് വരെ സുതാര്യതമാക്കും. പൊലീസിനെ നിയന്ത്രിക്കും. നൻമയുള്ള ബംഗാളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ,അത് സദ്ഭരണമാണ്. തൊഴിലില്ലായ്‌മ പരിഹരിക്കും. യുവാക്കൾക്ക് ജോലിക്കായി പ്രായത്തിൽ ഇളവനുവധിക്കും-പ്രധാനമന്ത്രി പറഞ്ഞു.
മുർഷിദാബാദിലെ ജംഗിപൂരിൽ നടന്ന റാലിയിൽ സന്ദേശ്ഘലി,ആർജി കർ പീഡന കഥകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പീഡകരെ സംരക്ഷിച്ച ക്രൂര സർക്കാരാണിത്. ആദിവാസി സമൂഹത്തെ തൃണമൂൽ വിലമതിക്കുന്നില്ലെന്ന് ദക്ഷിണ ദിനാജ്പൂരിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്ബൻഷി, സന്താൾ ആദിവാസി വിഭാഗങ്ങളെ ബി.ജെ.പി കാക്കും.
കത്വയിലെ ഹെലിപാഡിൽ ഇറങ്ങിയ ഉടൻ പിന്നിലുള്ള വലിയ ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടുന്ന വീഡിയോ അദ്ദേഹം എക്‌സിൽ പോസ്റ്റു ചെയ്‌തു. എന്റെ പിന്നിൽ വലിയ ജനക്കൂട്ടമുണ്ട്. രാവിലെ ആദ്യ യോഗത്തിന് ഹെലിപാഡിൽ ഇത്രയധികം ആളുകൾ ഒത്തുകൂടിയത് അതുല്യമായ കാഴ്ചയാണ്.