ബി.ജെ.പി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു: സ്റ്റാലിൻ
ചെന്നൈ: ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിറുത്തുക എന്നതാണ് ബി.ജെ.പിയുടെ അജൻഡയെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ. മുസ്ലിങ്ങൾ ഇപ്പോഴും ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഇപ്പോൾ ക്രിസ്മസ് പോലും സമാധാനപരമായി ആഘോഷിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ്. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം കണ്ടു. ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതാവസ്ഥ രാജ്യത്തുടനീളം കാട്ടുതീ പോലെ പടരുക എന്നതാണ് ബി.ജെ.പിയുടെ കർമ്മ പദ്ധതിയെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതുകൊണ്ടാണ് ആദ്യം സി.എ.എ നടപ്പിലാക്കിയത്, തുടർന്ന് വഖഫ് നിയമത്തിൽ ഭേദഗതി വരുത്തി, ഇപ്പോൾ എഫ്.സി.ആർ.എ ഭേദഗതി ചെയ്യാൻ പോകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എടപ്പാടി പളനിസ്വാമിക്ക് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിൽ ഒരു ആശങ്കയുമില്ല.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഡി.എം.കെ മുന്നണി വിജയിക്കുമെന്ന് പുതുക്കോട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ നമ്മുടെ മതേതര പുരോഗമന സഖ്യം വിജയിക്കും. എത്ര പാർട്ടികൾ ഞങ്ങൾക്കെതിരെ കൈകോർത്താലും ആർക്കും വിജയിക്കാനാവില്ല- സ്റ്റാലിൻ പറഞ്ഞു.