വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sunday 12 April 2026 1:27 AM IST

വർക്കല: അയിരൂരിൽ വീട്ടമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷാണ് (48) അറസ്റ്റിലായത്.ഇക്കഴിഞ്ഞ 6നായിരുന്നു കേസിനാസ്പദമായ സംഭവം.കെടാകുളം സ്വപ്നനിവാസിൽ രമാഭായി( 65),മകൾ സ്വപ്ന,രമാബായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

രാജേഷും രമാഭായിയും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നു.തിങ്കളാഴ്ച രാത്രി 8ഓടെ രമാഭായിയുടെ ഭർത്താവ്,വീട്ടിലേക്കുള്ള വഴിയിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതിന് രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത രമാഭായിയെയും കുടുംബത്തെയും രാജേഷും മകൻ മുത്തുവും ചേർന്ന് ആക്രമിച്ചതായാണ് പരാതി.

തുടർന്ന് രാജേഷ് രമാഭായിയെ നിലത്ത് തള്ളിയിടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.ഇതു തടയാനെത്തിയ രമാഭായിയുടെ മകൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റു.തലയ്ക്ക് ഗുരുതര പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്ക് തലയ്ക്കും കണ്ണിനും പരിക്കേറ്റു.ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ല് കൊണ്ടിട്ട് വാഹനം വരുന്നതിന് തടസമുണ്ടാക്കിയിരുന്നതായി കുടുംബം പറഞ്ഞു. അയിരൂർ പൊലീസ് സ്റ്റേഷനിൽ മറ്റു രണ്ട് കേസുകളിലെ പ്രതിയാണ് രാജേഷ്.