കോൺക്രീറ്റ് ലോഡ് കയറ്റി വന്ന ട്രക്ക് മുകളിലേക്ക് മറിഞ്ഞു; ബിഎംഡബ്ല്യു തകർന്നമർന്നു, അഭിഭാഷകന് ദാരുണാന്ത്യം
ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്രാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഹൈദരബാദ് വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ട്രക്ക് മുകളിലേക്ക് മറിഞ്ഞതോടെ അഭിഭാഷകൻ സഞ്ചരിച്ച കാർ പൂർണമായും തകർന്നു. വൈകുന്നേരം 4.20 ഓടെയാണ് അപകടമുണ്ടായത്. അമരാവതിയിൽ നടന്ന ബാർ കൗൺസിൽ ഇലക്ഷനിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങവെയാണ് റാവു അപകടത്തിൽപ്പെട്ടത്. തകർന്നമർന്ന കാറിനുള്ളിൽ നിന്നും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ശ്രീനിവാസ റാവുവിനെ പുറത്തെടുത്ത്. സംഭവസമയംതന്നെ മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിജയവാഡ പൊലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബ്രേക്ക് പൊട്ടിപ്പോയതോടെയാണ് ട്രക്കിന് നിയന്ത്രണം നഷ്‌ടമായതെന്നും ഈ സമയത്താണ് ശ്രീനിവാസ റാവുവിന്റെ കാർ ടോൾ പ്ലാസ കടന്നതെന്നും പൊലീസ് പറയുന്നു. ട്രക്കിനുള്ളിൽ കോൺക്രീറ്റ് ലോഡായതിനാലാണ് അപകടത്തിന്റെ തീവ്രത ഇത്രയും വർദ്ധിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകടം സംഭവിച്ചയുടൻ ടോൾ പ്ലാസയിലെ ജീവനക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിനുൾപ്പടെ സ്ഥലത്തെത്തിച്ചാണ് ടാങ്കർ കാറിന് മുകളിൽ നിന്ന് മാറ്റിയത്. അപകടത്തെ തുടർന്ന് ഇവിടെ അൽപസമയത്തേക്ക് ഗതാഗതം തടസപ്പെട്ടിരുന്നു.