പ്രതിസന്ധിയിൽ വിവിധ മേഖലകൾ ഭായിമാർ മടങ്ങി, ഭാരിച്ച പ്രശ്നം...
കോട്ടയം: എല്ലായിടത്തും പ്രതിസന്ധി. റബർ മേഖല, കെട്ടിട നിർമ്മാണ മേഖല, പൈനാപ്പിൾ കൃഷി, പ്ലൈവുഡ് ഫാക്ടറി, റോഡ് നിർമ്മാണം.. എല്ലാത്തിന്റെയും പ്രവർത്തനം താറുമാറായി. അന്യസംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വേളയായതോടെ ജില്ലയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങിയതാണ് സർവ്വ മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പാചകവാതകക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പലതും അടച്ചതോടെ ജീവനക്കാരായ അന്യസംസ്ഥാനതൊഴിലാളികളും മടങ്ങി. പൈനാപ്പിൾ കൃഷി വിളവെടുപ്പ് സമയംകൂടിയാണിത്. വേണ്ടത്ര തൊഴിലാളികൾ ലഭ്യമല്ലെന്ന് പൈനാപ്പിൾ കർഷകരും പറയുന്നു. കെട്ടിട നിർമ്മാണ മേഖല കൂടുതലായും ആശ്രയിച്ചിരുന്നത് അന്യസംസ്ഥാനതൊഴിലാളികളെയാണ്. ഇവിടെയാണ് പ്രതിസന്ധി അതിരൂക്ഷം.
റബർ തടി വില്പന പ്രതിസന്ധിയിൽ
പ്ലൈവുഡ് ഫാക്ടറിയുടെ പ്രവർത്തനം തൊഴിലാളിക്ഷാമത്തെ തുടർന്ന് താത്ക്കാലികമായി നിലച്ചതോടെ റബർ തടി വില്പനയും വലിയ പ്രതിസന്ധി നേരിടുകയാണ്. ഉത്പ്പാദനം കുറഞ്ഞ റബർ വെട്ടിമാറ്റി പുതുകൃഷി തുടങ്ങാൻ ഒരുങ്ങിയ കർഷകർ ഇതോടെ വെട്ടിലായി. റബർ മരങ്ങൾ വെട്ടിമാറ്റാൻ കച്ചവടക്കാരും തയാറാകുന്നില്ല.
ഈ വർഷത്തെ പുതുകൃഷി പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് മുന്നിലുള്ളത്. (എബി ഐപ്പ്, കർഷക കോൺഗ്രസ് നേതാവ്)