ചൈനയ്ക്ക് കിട്ടിയത് വന്‍ പണി; സൂപ്പര്‍ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞ് കയറി ഹാക്കര്‍, നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

Sunday 12 April 2026 7:59 PM IST

ബീജിംഗ്: ചൈനീസ് പ്രതിരോധ രഹസ്യങ്ങള്‍ സഹിതം ചോര്‍ത്തി വന്‍ സൈബര്‍ ആക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന് നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. ഹാക്കറുടെ നുഴഞ്ഞ് കയറ്റത്തെക്കുറിച്ച് സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം ഇതുവരെ നേരിട്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിതെന്നും സൂചനകളുണ്ട്. ടിയാന്‍ജിനിലെ ഭരണകൂടത്തിന് കീഴിലുള്ള നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സെന്ററിലെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിലാണ് ഹാക്കര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയത്.

ചൈനയുടെ പ്രതിരോധ മേഖലയിലെ സുപ്രധാന വിവരങ്ങള്‍, മിസൈല്‍ രൂപരേഖകള്‍, യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രതിരോധ ഗവേഷണ മേഖലയിലെ രേഖകള്‍ എന്നിവയും ചൈനയുടെ വാര്‍ പ്ലാനുകളും ഉള്‍പ്പെടെ നഷ്ടമായ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മൊത്തം പത്ത് ലക്ഷം ജി.ബിയുടെ ഡാറ്റ ചോര്‍ച്ചയാണ് സൈബര്‍ ആക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്. രാജ്യത്തെ സുരക്ഷാ വിഷയത്തെ ബാധിക്കുന്ന ഹാക്കിംഗ് നടന്നതില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

ചൈനയിലെ ആറായിരത്തില്‍ അധികം സ്ഥാപനങ്ങളുടെ കമ്പ്യൂട്ടിംഗ് ഓപ്പറേഷന്‍സിനുള്ള പിന്തുണ നല്‍കുന്ന കേന്ദ്രത്തിലാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. എന്‍എസ്‌സിസി യില്‍ നടന്ന ഈ ഹാക്കിംഗ് വളരെ എളുപ്പത്തില്‍ ഓപ്പറേറ്റ് ചെയ്യപ്പെട്ടതാണെന്നും മാസങ്ങള്‍ നീണ്ടുനിന്ന ഈ പ്രക്രയയെ കുറിച്ച് അധികം ആര്‍ക്കും അറിവുണ്ടായില്ലെന്നും വിവരങ്ങള്‍ പുറത്ത് വരുന്നു. മാസങ്ങളോളം ഹാക്കിംഗ് നടന്നുവെന്നാണ് ചോര്‍ത്തപ്പെട്ട രേഖകളുടെ സാമ്പിളുകള്‍ പരിശോധിച്ച സൈബര്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വളരെ എളുപ്പത്തില്‍ നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിച്ച ഹാക്കര്‍മാര്‍ അത്രയും മികച്ച സാങ്കേതിക വിദ്യ അല്ല ഉപയോഗിച്ചത് എന്നതും ചൈനയെ ഞെട്ടിച്ചിട്ടുണ്ട്. ചൈനയുടെ തന്ത്രപ്രധാനമായൊരു നെറ്റ്‌വര്‍ക്കില്‍ ഇത്രയേറെ എളുപ്പത്തില്‍ കടന്നുകയറാനാവുമോ? അത്രയേറെ ദുര്‍ബലമാണോ ചൈനയുടെ സൈബര്‍ സുരക്ഷ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരേ സമയം വലിയ അളവില്‍ ഡാറ്റ ചോര്‍ത്തുന്നതിന് പകരം മാസങ്ങളോളം നീണ്ട പ്രക്രിയയിലൂടെ ആയതിനാല്‍ ഹാക്കര്‍മാരെ പിടികൂടാനും ചൈനയ്ക്ക് കഴിഞ്ഞില്ല.