വിപണിയിൽ പച്ചക്കറി വില കുതിക്കുന്നു വിഷുക്കണിക്ക് ചെലവേറും
തൃശൂർ: വേനൽച്ചൂടിനൊപ്പം വന്യമൃഗശല്യവും കർഷകരെ വലച്ചതോടെ വിഷുവിപണിയിൽ പച്ചക്കറി വില കുതിക്കുന്നു. കാട്ടുപന്നി, മയിൽ എന്നിവയുടെ ശല്യം മൂലം കൃഷി നശിക്കുന്നത് ഉത്പാദനത്തെ ബാധിച്ചു. കണിവെള്ളരി, പയർ, ബീൻസ് എന്നിവയ്ക്കു പിന്നാലെ ചെറുനാരങ്ങയും വൻ വിലയിലേക്കാണ് കുതിക്കുന്നത്.
വിഷുവിനോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ സൂചിപ്പിക്കുന്നു. ചൂട് കൂടിതോടെ പഴങ്ങൾക്കും വില ഉയർന്നു. തണ്ണിമത്തനും പൈനാപ്പിളിനും മുന്തിരിക്കും കഴിഞ്ഞയാഴ്ചയാണ് വില കൂടിയത്. തൃശൂർ ശക്തൻ മാർക്കറ്റിലടക്കം ചില പച്ചക്കറി ഇനങ്ങൾക്ക് വൻ വിലക്കയറ്റമാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫിലേക്കുള്ള പച്ചക്കറി, കണിവെള്ളരി കയറ്റുമതിയിൽ ഇടിവുണ്ടായതിനാൽ ഒരു പരിധിവരെ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് കച്ചവടക്കാർ പറയുന്നു. അതേസമയം, ചിലയിടങ്ങളിൽ കണിവെള്ളരിക്ക് ഉണ്ടാകുന്ന വ്യാപകമായ രോഗബാധയിൽ കർഷകർ ആശങ്കയിലാണ്.
ഇടപെടൽ വേണം
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. പച്ചക്കറികളടക്കമുള്ള അവശ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ വിഷുച്ചന്തകളും കുടുംബശ്രീ വിപണികളും വ്യാപകമായി തുറക്കണമെന്നും ആവശ്യം ഉയരുന്നു.
സെഞ്ച്വറി അടിച്ച് ചെറുനാരങ്ങ
വേനൽ കടുത്തതോടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചെറുനാരങ്ങയുടെ വില കിലോ ഗ്രാമിന് 100 രൂപ കടന്നു. ഇതോടെ നാരങ്ങാവെള്ളം, സോഡാ നാരങ്ങ എന്നിവയുടെ വിലയും വർ ദ്ധിച്ചിട്ടുണ്ട്. പലയിടങ്ങളിലും സോഡാ നാരങ്ങയ്ക്ക് 25 രൂപ വരെയാണ് ഈടാക്കുന്നത്. പൈനാപ്പിൾ വിലയും 60 രൂപ കടന്നതോടെ ജ്യൂസ് വിപണിയിലും നിരക്ക് വർധിച്ചു.
വില നിയന്ത്രിക്കാൻ
വിഷുച്ചന്തകൾ: സർക്കാർ തലത്തിൽ പ്രത്യേക വിപണികൾ തുറക്കുക. കുടുംബശ്രീ വിപണി: കുടുംബശ്രീ വഴി കുറഞ്ഞ നിരക്കിൽ പച്ചക്കറികൾ ലഭ്യമാക്കുക.
ശക്തൻ മാർക്കറ്റിലെ പച്ചക്കറി
മൊത്തവില കീ.ഗ്രാമിൽ:
(ചില്ലറ വില പത്തുരൂപയോളം കൂടും )
ചെറുനാരങ്ങ 180200 മണിപയർ 120 മാമ്പഴം120 മുരിങ്ങ 120 കടച്ചക്ക 90 പച്ചമുളക് 85 ബീൻസ് 80 കാപ്‌സിക്കം 80 ചെറിയഉള്ളി 60 നാടൻനേന്ത്ര 60 അമര 50 പാവയ്ക്ക 50 കണിവെള്ളരി 40 പടവലം 40 നേന്ത്രക്കായ40 കാബേജ് 30 തക്കാളി 35 വഴുതന 24 സവാള 24 മത്തൻ 20
ചൂടും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം വെള്ളരിക്കൃഷി കുറഞ്ഞു. അതുകൊണ്ടു വിലയും കൂടുതലാണ്.
ചന്ദ്രൻ ആലാട്ട്, കർഷകൻ